ഈ ദുഷ്കരമായ സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാർഥനകളും ദുഃഖിതരായ കുടുംബത്തോടൊപ്പമാണെന്നും പൊലീസ് അറിയിച്ചു
ഒട്ടാവ: ഇന്ത്യൻ വിദ്യാർത്ഥിനിയായ പഞ്ചാബ് സ്വദേശി ഹർസിമ്രത് രൺധാവ കാനഡയിൽ കൊല്ലപ്പെട്ടു. ഒന്റേറിയോയിലെ ഹാമിൽട്ടണിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഉണ്ടായ വെടിവയ്പ്പിലാണ് ഇരുപത്തിരണ്ടുകാരിയായ ഹർസിമ്രത് രൺധാവ കൊല്ലപ്പെട്ടത്. മൊഹാക് കോളജിലെ വിദ്യാർത്ഥിനിയാണ് ഹർസിമ്രത് രൺധാവ.
ഹാമിൽട്ടണിൽ രണ്ടു വാഹനങ്ങളിലായെത്തിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ഹർസിമ്രത്തിനു വെടിയേറ്റത്. പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിൽ വെടിയേറ്റ നിലയിലാണ് ഹർസിമ്രത്തിനെ പൊലീസ് കണ്ടെത്തിയത്.
ഒരു കറുത്ത കാറിലെ യാത്രക്കാരൻ വെളുത്ത കാറിൽ സഞ്ചരിച്ചിരുന്നവർക്ക് നേരെ വെടിയുതിർത്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ വെടിയുണ്ടയാണ് ഹർസിമ്രതിന്റെ ദേഹത്ത് പതിച്ചത്. വെടിവയ്പ്പിനു തൊട്ടുപിന്നാലെ വാഹനങ്ങളുമായി ഇരുസംഘങ്ങളും സ്ഥലം വിട്ടു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഹർസിമ്രത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ആവശ്യമായ എല്ലാ സഹായവും നൽകും. ഈ ദുഷ്കരമായ സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാർഥനകളും ദുഃഖിതരായ കുടുംബത്തോടൊപ്പമാണെന്നും പൊലീസ് അറിയിച്ചു.
