രാജ്യത്ത് പാചകവാതകം ലഭ്യമാക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങിയിരിക്കുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ സംഘടിപ്പിച്ച എൽ.ഡി.എഫ് പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ എണ്ണഖനന കേന്ദ്രങ്ങളെ സ്വന്തം നിയന്ത്രണത്തിലാക്കാൻ അമേരിക്ക നടത്തുന്ന നീക്കങ്ങൾക്ക് അനുകൂലമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളെത്തുടർന്ന് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തിൽ കടുത്ത പ്രതിസന്ധിയുണ്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതിന്നു പകരം അമേരിക്കയുടെയും ഇസ്രയേലിന്റെയും നിലപാടുകളെ പിന്തുണയ്ക്കാനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എണ്ണസമ്പത്ത് ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ ആധിപത്യ ശ്രമങ്ങളെ തുറന്നുപറഞ്ഞ് എതിർക്കാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യത്വവിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്ന അമേരിക്കയെ പിന്തുണയ്ക്കുന്നതിലൂടെ സാധാരണക്കാരായ ജനങ്ങളെ സർക്കാർ നിരാശയിലേക്കാണ് തള്ളിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കാൾ വിദേശ താൽപ്പര്യങ്ങൾക്കാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു.
വരും ദിവസങ്ങളിൽ പാചകവാതക മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ അനാസ്ഥ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്നും ടി.പി. രാമകൃഷ്ണൻ മുന്നറിയിപ്പ് നൽകി.
