കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായി അക്സർ പട്ടേലിനെ നിയമിച്ചതോടെ പത്ത് ടീമുകളുടെയും ക്യാപ്റ്റന്മാരുടെ കാര്യത്തിൽ തീരുമാനമായി. ഐപിഎൽ പതിനെട്ടാം സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ സീസണിൽ പാറ്റ് കമ്മിൻസ് മാത്രമാണ് വിദേശ ക്യാപ്റ്റനായി ഉള്ളത്. മറ്റ് ഒമ്പത് ക്യാപ്റ്റന്മാരും ഇന്ത്യക്കാരാണ്.
ചരിത്രത്തിലെ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റൻ കമ്മിൻസണാണ്. അതേ സമയം ലീഗിലെ ഏറ്റവും കൂടുതൽ ഫാൻ ബേസ് ഉള്ള ടീമായിട്ടും ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത റോയൽ ചലഞ്ചേഴ്സിനെ നയിക്കുക രജത് പട്ടീദർ ആയിരിക്കും. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അജിങ്ക്യ രഹാനെ നയിക്കും, വെങ്കിടേഷ് അയ്യർ വൈസ് ക്യാപ്റ്റനായി പ്രവർത്തിക്കും. വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ റിഷഭ് പന്ത് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നയിക്കും.
2024 ലെ ഐപിഎൽ കിരീട വിജയത്തിലേക്ക് കൊൽക്കത്തയെ നയിച്ച ശ്രേയസ് അയ്യർ ഇനി പഞ്ചാബിന് വേണ്ടിയാണ് കളത്തിലിറങ്ങുന്നത്. ആദ്യ ഐപിഎൽ കിരീടം ലക്ഷ്യമിട്ട് താരം ഫ്രാഞ്ചൈസിയെ നയിക്കും. മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ നയിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിനെ റുതുരാജ് ഗെയ്ക്വാദ് നയിക്കും. ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലും മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയും തുടരും.
