ദുബായ്: ബലിപെരുന്നാൾ നിറവില്‍ ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയിലും ഒമാനിലുമടക്കം എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ബലിപെരുന്നാള്‍. പുണ്യദിവസമായി കണക്കാക്കുന്ന വെള്ളിയാഴ്ചതന്നെ ബലിപെരുന്നാളെത്തിയെന്ന പ്രത്യേകതയും ഈവർഷത്തെ ആഘോഷത്തിനുണ്ട്. രാവിലെ 5.41 മുതൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ യുഎഇയിലെ എമിറേറ്റുകളിൽ ബലിപെരുന്നാൾ നമസ്കാരം നടക്കും.
പ്രവാസികളുടെ നേതൃത്വത്തിലും പള്ളികളിലും ഈദ് മുസ്വല്ലകളിലും പെരുന്നാള്‍ നിസ്കാരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. കനത്ത ചൂട് മൂലം ആളുകള്‍ കൂടുതലും വൈകുന്നേരമാകും പുറത്തേക്കിറങ്ങുക. കുടുംബങ്ങൾക്ക് ഒന്നടങ്കം പങ്കെടുക്കാവുന്ന തത്സമയ സംഗീത പരിപാടികൾ, ആകർഷകമായ കായികപരിപാടികൾ, വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ അടക്കമുള്ള പരിപാടികളാണ് മാളുകളിലും മറ്റു കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത്. അവധി ആഘോഷിക്കാന്‍ ധാരാളം പ്രവാസികള്‍ നാട്ടില്‍ പോയെങ്കിലും ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കില്‍ നാട്ടിലേക്ക് പറക്കാന്‍ കഴിയാത്തവരുമുണ്ട്.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് നിസ്വ സുൽത്താൻ ഖാബൂസ് മസ്ജിദിൽ പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കും. ദിവാൻ ഓഫ് റോയൽ കോർട്ട് ആണ് ഇക്കാര്യം പ്രസ്താവനയിൽ അറിയിച്ചത്. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ബലിപെരുന്നാൾ ആശംസകള്‍ നേര്‍ന്നു. അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ രാജക്കൻമാർക്കും നേതാക്കൾക്കും സുല്‍ത്താന്‍ ബലി പെരുന്നാൾ ആശംസകൾ നേർന്നു. കുവൈത്തിലെ പൗരന്മാർക്കും താമസക്കാർക്കും അമീരി ദിവാൻ ബലിപെരുന്നാൾ ആശംസകൾ നേര്‍ന്നു.
