കേന്ദ്രം പണം നൽകാത്തത് കൊണ്ടാണ് ആശാവർക്കർമാർക്ക് വേതനം കിട്ടാത്തതെന്ന വ്യാജ പ്രചരണമാണ് എൽഡിഎഫ് സർക്കാർ നടത്തിയത്.
കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്ന വ്യാജപ്രചരണം ഇനിയെങ്കിലും അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണപരാജയം മറച്ചുവെക്കാൻ എല്ലാം കേന്ദ്രത്തിൻ്റെ തലയിലിടുന്ന പരിപാടി ഇനി നടക്കില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കേന്ദ്രം പണം നൽകാത്തത് കൊണ്ടാണ് ആശാവർക്കർമാർക്ക് വേതനം കിട്ടാത്തതെന്ന വ്യാജ പ്രചരണമാണ് എൽഡിഎഫ് സർക്കാർ നടത്തിയത്. നിർഭാഗ്യവശാൽ പ്രതിപക്ഷവും ഇതേവാദം ഏറ്റുപിടിച്ചു. പാർലമെൻ്റിൽ അവർ കേന്ദ്രത്തിനെതിരെ സമരം ചെയ്തു.
യുഡിഎഫ് സമരം ചെയ്യേണ്ടത് സെക്രട്ടറിയേറ്റിൻ്റെ മുമ്പിലാണ്. തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് കേരളം നൽകുന്നില്ല. കൃത്യമായ കണക്ക് സംസ്ഥാനം നൽകുന്നില്ല. ഇത് ഫണ്ട് ലഭ്യതയ്ക്ക് തടസം സൃഷ്ടിക്കുകയാണ്. ദേശീയപാത നിർമ്മാണത്തിൻ്റെ കാര്യത്തിലും കേരളത്തിൻ്റെ വിഹിതം ലഭിക്കുന്നില്ല. പൂർണമായും കേന്ദ്രഫണ്ടിലാണ് നിർമ്മാണം നടക്കുന്നത് എൻഎച്ച്എമ്മിൻ്റെ ഫണ്ടിൽ കേന്ദ്രവിഹിതം കൃത്യമായി ലഭിച്ചപ്പോൾ സംസ്ഥാനം വിഹിതം നൽകുന്നില്ല. ഇത് കേരളത്തിൻ്റെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നു. അർബൻ പിഎംഎവൈ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവെച്ചില്ല.
കെവി തോമസിനെ പോലെയുള്ളവരെ ഡൽഹിയിൽ നിയമിച്ച് സർക്കാർ ധൂർത്ത് നടത്തുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും കടൽമണൽ ഖനനത്തിനെതിരെ സമരം തുടങ്ങിയത് എന്ത് അടിസ്ഥാനത്തിലാണ്. സംസ്ഥാന സർക്കാർ കടൽമണൽ ഖനനത്തിൻ്റെ ആഘാതം പരിശോധിക്കാൻ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? പിന്നെന്തിനാണ് ഇവർ സമരം നടത്തുന്നതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
