
ഉത്തരാഖണ്ഡിലെ ചമോലി ജില്ല മനയിലെ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ ക്യാമ്പിന് സമീപമുണ്ടായ വൻ മഞ്ഞിടിച്ചിലിൽ 57 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. നിലവിൽ 10 തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണ്. പരുക്കേറ്റവരെ മനയ്ക്ക് സമീപമുള്ള സൈനിക ക്യാമ്പിലേക്ക് അയച്ചു. . കഴിഞ്ഞ 36 മണിക്കൂറായി മേഖലയിൽ തുടർച്ചയായ മഴയും മഞ്ഞുവീഴ്ചയും തുടരുന്നതിനാൽ താപനിലയിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.
മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയ പാത അടച്ചിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഡെറാഡൂണിന്റെ ഒരു ഭാഗത്ത് വീണ്ടും മഴ പെയ്യുകയും ദോഡ, ഭലേസ ജില്ലകളിൽ കനത്ത മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉധംപൂരിലെ ജഖാനിയിൽ ട്രക്കുകൾ, വാഹനങ്ങൾ, ബസുകൾ എന്നിവയുൾപ്പെടെ നിരവധി വാഹനങ്ങൾ നിർത്തി ഇട്ടിരിക്കുകയാണ്. ഹൈവേ അടച്ചതിനാൽ ജഖാനിയിലൂടെ ഒരു വാഹനവും കടക്കാൻ ട്രാഫിക് പൊലീസ് അനുവദിച്ചിട്ടില്ല. അതേസമയം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ചയും മഴയും തുടരുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രാജസ്ഥാനിൽ മഴ ലഭിക്കാനും സാധ്യതയുണ്ട്.