ജമ്മു: ജമ്മു-കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ സോനാറിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു . ഹവീൽദാർ ഗജേന്ദ്ര സിംഗ് ആണ് മരണപ്പെട്ടത്. ഏറ്റുമുട്ടലിനിടെ 7 സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.Soldier martyred in encounter with Pakistani terrorists in Jammu and Kashmir
വൈറ്റ് നൈറ്റ് കോർ അനുബന്ധ സേനയും ജമ്മു-കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ പ്രവർത്തനത്തിനിടെ ഞായറാഴ്ച ഉച്ചയോടെയാണ് വെടിവയ്പ്പുണ്ടായത്. ജയ്ഷെ മുഹമ്മദ് ഭീകരരാണ് വെടിയുതിർന്നതെന്ന് സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട്. ഗ്രനേഡ് ആക്രമണമാണ് സൈനികർക്കുള്ള പരിക്കുകളുടെ പ്രധാന കാരണം.
ജെയ്ഷെ ഭീകരരുടെ എട്ടംഗ സംഘം ഈ മേഖലയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു. രാത്രി ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച രാവിലെ തിരച്ചിൽ വീണ്ടും ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ സേന ചത്രൂ ബെൽറ്റിലെ മന്ദ്രൽ–സിങ്പോറിന് സമീപമുള്ള പ്രദേശങ്ങൾ ചുറ്റിപ്പിടിച്ചിരിക്കുകയാണ്. ഏറ്റുമുട്ടൽ തുടരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
