ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടന്ന തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ ദാരുണമായ അപകടവുമായി ബന്ധപ്പെട്ട് പാർട്ടി അധ്യക്ഷനും നടനുമായ വിജയ്ക്ക് സിബിഐ നോട്ടിസ്.
സെപ്റ്റംബർ 27-ന് നടന്ന റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിലാണ് വിജയ്യോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത്. ജനുവരി 12-ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് എത്താനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ വിജയ് പങ്കെടുത്ത രാഷ്ട്രീയ റാലിക്കിടെയുണ്ടായ വൻ ദുരന്തം തമിഴ്നാടിനെ നടുക്കിയിരുന്നു. 9 കുട്ടികൾ ഉൾപ്പെടെ 41 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. 146 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സിബിഐ അന്വേഷണം നടക്കുന്നത്.ടിവികെ ഭാരവാഹികളിൽ നിന്നും കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുത്ത ശേഷമാണ് ഇപ്പോൾ വിജയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
പോലീസിന്റെയും തമിഴ്നാട് സർക്കാരിന്റെയും സുരക്ഷാ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് ടിവികെയുടെ വാദം. ഇത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പാർട്ടി സിബിഐക്ക് കൈമാറിയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങളെ ദത്തെടുക്കുമെന്നും അവരുടെ വിദ്യാഭ്യാസവും ചികിത്സയും പാർട്ടി ഏറ്റെടുക്കുമെന്നും വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
