റായ്പൂർ: ചത്തീസ്ഗഡിലെ ബസ്തർ മേഖലയിലുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ സുകമ, ബിജാപൂർ ജില്ലകളിലെ വനപ്രദേശങ്ങളിലാണ് സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ ഉണ്ടായത്.
സുകമ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളും ബിജാപൂരിൽ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ദർഭ വാലി കമ്മിറ്റിയിലെ പ്രമുഖ നേതാക്കളും ഉൾപ്പെടുന്നുവെന്ന് പൊലീസ് അറിയിച്ചു.
കോണ്ട ഏരിയ കമ്മിറ്റി നേതാവായ സച്ചിൻ മംഗ്തു ഉൾപ്പെടെയുള്ള മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കോണ്ട എഎസ്പി ആകാശ് റാവു ഗിരേപുഞ്ജെയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായിരുന്ന മാവോയിസ്റ്റ് കമാൻഡർമാർ എല്ലാവരും ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് വൃത്തങ്ങളുടെ അവകാശവാദം.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പുലർച്ചെ അഞ്ചുമണിയോടെ ആരംഭിച്ച വെടിവെപ്പ് മണിക്കൂറുകളോളം നീണ്ടുനിന്നു.
സംഭവസ്ഥലങ്ങളിൽ നിന്ന് എകെ-47, ഇൻസാസ് റൈഫിളുകൾ, എസ്എൽആർ എന്നിവ ഉൾപ്പെടെയുള്ള വൻ ആയുധശേഖരവും വെടിക്കോപ്പുകളും സുരക്ഷാസേന കണ്ടെടുത്തു. പ്രദേശത്ത് ഇപ്പോഴും വ്യാപകമായ തിരച്ചിൽ തുടരുകയാണ്.
2026-ൽ സുരക്ഷാസേന നടത്തിയ ആദ്യത്തെ വലിയ സൈനിക നീക്കമാണിതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ചത്തീസ്ഗഡിൽ നടന്ന വിവിധ ഏറ്റുമുട്ടലുകളിലായി 285 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
