ബെംഗളൂരു:കന്നഡ നടി നന്ദിനി സിഎം (26) ബെംഗളൂരുവിലെ കെങ്കേരിയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പ്രാഥമിക നിഗമനത്തിൽ ഇത് ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Kannada television actress Nandini found dead at her residence
ഞായറാഴ്ച രാത്രി 11.16നും 12.30നും ഇടയിലാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. തിങ്കളാഴ്ച രാവിലെ 9.15ഓടെയാണ് വിവരം പൊലീസിന് ലഭിച്ചത്. കെങ്കേരിയിൽ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന നന്ദിനി, അടുത്തിടെയാണ് ഇവിടെ താമസം മാറിയതെന്ന് പൊലീസ് പറഞ്ഞു.
2019 മുതൽ കന്നഡ ടെലിവിഷൻ സീരിയൽ രംഗത്ത് സജീവമായിരുന്ന നന്ദിനി, അഭിനയത്തിലേക്ക് പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാനായി 2023-ൽ പിതാവിന്റെ മരണത്തെ തുടർന്ന് ലഭിച്ച സർക്കാർ ജോലി സ്വീകരിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കുടുംബത്തിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
നന്ദിനി താമസിച്ചിരുന്ന വീട്ടുടമയാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. നടിയുടെ കുടുംബാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമാക്കാൻ വിശദമായ അന്വേഷണം തുടരുകയാണ്.
ഡിസംബർ 28-ന് നന്ദിനി സുഹൃത്തായ പുനീതിന്റെ വീട്ടിൽ പോയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. രാത്രി താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം മുറിയിൽ കയറി വാതിൽ അടച്ചതായും പറയുന്നു. പിന്നീട് പുനീത് പലതവണ ഫോണിൽ വിളിച്ചെങ്കിലും മറുപടി ലഭിക്കാതിരുന്നതോടെ പിജി മാനേജറെ വിവരം അറിയിച്ചു. തുടർന്ന് മുറി തുറന്നപ്പോൾ ജനലിൽ തൂങ്ങിയ നിലയിലാണ് നന്ദിനിയെ കണ്ടെത്തിയത്.
മുറിയിൽ നിന്ന് കണ്ടെടുത്ത ഡയറിയിൽ സർക്കാർ ജോലി സ്വീകരിക്കാനുള്ള മടിയും അഭിനയ രംഗത്ത് തുടരാനുള്ള ആഗ്രഹവും നന്ദിനി രേഖപ്പെടുത്തിയിരുന്നു. തന്റെ ആഗ്രഹങ്ങൾ കുടുംബം മനസ്സിലാക്കുന്നില്ലെന്ന വേദനയും ഡയറിയിൽ എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
നന്ദിനിയുടെ മരണത്തിൽ ആരെയും സംശയിക്കുന്നില്ലെന്ന് കുടുംബം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.
