ബെംഗളൂരു: ലോകത്ത് ആദ്യമായാണ് പുതിയ രക്തഗ്രൂപ്പ് ഒരാളെ അടിസ്ഥാനമാക്കി തിരിച്ചറിയപ്പെടുന്നത്. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നിന്നുള്ള ഒരു സ്ത്രീയിലൂടെയാണ് ഈ മഹത്തായ കണ്ടെത്തല്‍. ഹൃദയശസ്ത്രക്രിയയ്ക്കായി കോലാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു അസാധാരണമായ രക്തഗ്രൂപ്പ് ആദ്യം സംശയിക്കപ്പെട്ടത്.New blood type discovered in India; found in woman
ആദ്യപരിശോധനയില്‍ രോഗിയുടേതു ഒരു സാധാരണ O Rh+ രക്തഗ്രൂപ്പാണെന്ന് തോന്നിപ്പോയി. പക്ഷേ, ലഭ്യമായ ഒ പോസിറ്റീവ് രക്തങ്ങൾ ഏതുമൊന്നും ഇവരുമായി പൊരുത്തപ്പെടുന്നില്ലെന്നതും ഡോക്ടർമാരെ ആശങ്കപ്പെടുത്തുകയായിരുന്നു. തുടർന്നാണ് കൂടുതൽ വിശദമായ പരിശോധനയ്ക്കായി രക്തസാമ്പിളുകൾ ബെംഗളൂരുവിലെ റോട്ടറി ടിടികെ ബ്ലഡ് സെന്ററിലെ അഡ്വാൻസ്ഡ് ഇമ്മ്യൂണോ ഹെമറ്റോളജി റഫറൻസ് ലബോറട്ടറിയിലേക്ക് അയച്ചത്.
ഇവിടെ നടത്തിയ പരിശോധനയിൽ, ഈ രക്തം പാന്റിയാക്ടീവ് വിഭാഗത്തിൽപ്പെടുന്നതാണെന്നും, ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള യാതൊരു രക്തഗ്രൂപ്പുമായും പൊരുത്തപ്പെടുന്നില്ലെന്നുമാണ് കണ്ടെത്തിയത്. ഈ കണ്ടെത്തൽ അപൂർവമോ അതോ മുമ്പ് രേഖപ്പെടുത്താത്തതോ ആയ പുതിയ രക്തഗ്രൂപ്പിന്റെ സാന്നിധ്യം സൂചിപ്പിച്ചു.
സ്ത്രീയുടെ 20ഓളം ബന്ധുക്കളുടെ രക്തസാമ്പിളുകൾ പരിശോധിച്ചിട്ടും യാതൊരു പൊരുത്തമില്ലാതിരുന്നത് കൂടുതൽ ശാസ്ത്രീയ ആക്ഷേപങ്ങൾക്കിടയാക്കുകയും ചെയ്തു. തുടര്‍ന്ന്, രോഗിയുടെയും കുടുംബത്തിന്റെയും സാമ്പിളുകള്‍ ഇന്റര്‍നാഷണല്‍ ബ്ലഡ് ഗ്രൂപ്പ് റഫറന്‍സ് ലബോറട്ടറിയിലേക്ക് (IBGRL), ബ്രിസ്റ്റൽ (യുകെ) അയച്ചതോടെയാണ് അടുത്ത ഘട്ടത്തിൽ കാര്യങ്ങൾ വ്യക്തമാകുന്നത്.
പത്ത് മാസത്തോളം നീണ്ട ഗവേഷണവും ആണവതല പരിശോധനയും കഴിഞ്ഞ്, രക്തത്തില്‍ പുതിയ തരം ആന്റിജന്‍ കണ്ടെത്തുകയായിരുന്നു. ഈ പുതിയ ആന്റിജനെ CRIB (ക്രിബ്) എന്ന് നാമകരണം ചെയ്തു. കോലാറിലെ ഈ സ്ത്രീയാണ് CRIB ആന്റിജന്‍ അടങ്ങുന്ന രക്തഗ്രൂപ്പുള്ള ലോകത്തിലെ ആദ്യ വ്യക്തി എന്നാണ് റോട്ടറി ബെംഗളൂരു ടിടികെ ബ്ലഡ് സെന്ററിലെ ഡോ. അങ്കിത് മാഥൂർ വ്യക്തമാക്കിയത്.
