സൂറത്ത്: ഗുജറാത്തിലെ സൂറത്തിലെ സച്ചിൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ശ്രീനാഥ്ജി ജ്വല്ലേഴ്സിൽ തിങ്കളാഴ്ച രാത്രിയുണ്ടായ കവർച്ചാ ശ്രമത്തിനിടെ ഷോറൂം ഉടമ വെടിയേറ്റു മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. രാത്രി 8.30ഓടെയാണ് ആയുധധാരികളായ നാല് കവർച്ചക്കാർ ഷോറൂമിൽ അതിക്രമിച്ചുകയറിയത്.Surat jewelry store robbery: Owner shot dead, one injured
വിലപിടിപ്പുള്ള ആഭരണങ്ങൾ കവർന്നെടുക്കുന്നതിനിടയിലാണ് ഉടമയായ ആശിഷ് മോഷ്ടാക്കളെ തടയാൻ ശ്രമിച്ചത്. പ്രതികൾ അദ്ദേഹത്തിന് നെഞ്ചിൽ രണ്ട് തവണ വെടിയുതിർത്ത് പരുക്കേൽപ്പിച്ചു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ് മറ്റൊരാൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ നാട്ടുകാർ കവർച്ചക്കാർ പിന്തുടർന്നു. ഇവർ ജനക്കൂട്ടത്തിനുനേരെയും വെടിയുതിർത്ത് ഒരു ബാഗ് വിലപിടിപ്പുള്ള ആഭരണങ്ങളോടൊപ്പം എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ ബാഗ് വീണ്ടെടുത്ത് ഉടമയുടെ കുടുംബത്തിന് കൈമാറി. സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി മർദ്ദിച്ചതിന് ശേഷം പൊലീസിന് കൈമാറി. പ്രതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് മൂന്ന് പേരും ഒളിവിലാണ്.
മറ്റുള്ളവരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഫോറൻസിക് തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. സൂറത്ത് ക്രൈം ബ്രാഞ്ച്, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, ലോക്കൽ സ്റ്റേഷനുകൾ എന്നിവയുടെ സംഘങ്ങൾ അന്വേഷണം നടത്തുന്നുണ്ട്. കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
