ഡൽഹി: ടെലിവിഷൻ റേറ്റിംഗിൽ ഓൺലൈൻ പ്രേക്ഷകരെയും ഉൾപ്പെടുത്തി പുതിയ സംവിധാനം കൊണ്ടുവരാനാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം നീക്കം നടത്തുന്നത്. നിലവിലെ ടി.ആർ.പി. (ടെലിവിഷൻ റേറ്റിംഗ് പോയിന്റ്സ്) രീതിയിൽ പരമ്പരാഗത ടിവി പ്രേക്ഷകരെ മാത്രമേ കണക്കിലെടുക്കാറുള്ളൂ. എന്നാൽ സ്മാർട്ട് ടിവികളും മൊബൈൽ ആപ്പുകളും സ്ട്രീമിങ് ഡിവൈസുകളും ഉപയോഗിച്ച് കാണുന്നവരുടെ എണ്ണവും അംഗീകരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.Online audience will also be included in TV ratings
ഇപ്പോൾ പ്രാബല്യത്തിലുള്ള സിസ്റ്റം ഇന്നത്തെ കാഴ്ച്ച രീതികൾ കൃത്യമായി പ്രതിഫലിപ്പിക്കില്ലെന്ന് വിലയിരുത്തിയ മന്ത്രാലയം, റേറ്റിംഗ് നിർണ്ണയത്തിന് പുതിയ മാർഗരേഖകളുള്ള കരടുചട്ടം പുറത്തിറക്കി. ഇത് പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിലവിൽ ടി.ആർ.പി കണക്കാക്കുന്നത് ബാർക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) എന്ന ഏജൻസിയെയാണ് ആശ്രയിക്കുന്നത്. റേറ്റിംഗ് രംഗത്ത് കൂടുതല്‍ ഏജൻസികളെ ഉൾപ്പെടുത്തുന്നതിനുള്ള വഴിയും ഈ കരടുചട്ടത്തിലൂടെ ഒരുക്കുന്നുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) ഇതിനകം ഒരേ ഏജൻസിയെ ആശ്രയിക്കുന്ന രീതിക്ക് പകരം, ഒന്നിലധികം ഏജൻസികൾ പ്രവർത്തിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.
ഇന്ത്യയിലെ 23 കോടിയോളം വീടുകളിലായി ടിവികളുണ്ടെങ്കിലും, വെറും 58,000 വീടുകളിലാണ് പീപ്പിൾ മീറ്റർ സ്ഥാപിച്ചിരിക്കുന്നത് — അതായത് മൊത്തത്തിൽ 0.025% മാത്രമാണ് റിപ്പോർട്ടിംഗിന് ഉൾപ്പെടുന്നത്. ഈ എണ്ണം കുറഞ്ഞത് റേറ്റിംഗിന്റെ കൃത്യതയെ ബാധിക്കുന്നുവെന്നും, കുറഞ്ഞത് ഒരുലക്ഷം വീടുകളിൽ പീപ്പിൾ മീറ്ററുകൾ സ്ഥാപിക്കണമെന്നും ട്രായ് 2022-ൽ ശുപാർശ ചെയ്തതും പ്രസക്തമാണ്.
