ഷിംല: ഹിമാചൽ പ്രദേശിലെ കുളു, കാംഗ്ര മേഖലകളിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ പ്രളയത്തിൽ രണ്ടുപേർ മരിച്ചു. നിരവധി ആളുകൾക്കായി തെരച്ചിൽ തുടരുകയാണ്.Cloudburst in Himachal Pradesh
വർഷക്കാലത്തെ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ നിരവധി വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി. കുളുവിലും കാംഗ്രയിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇതിനിടെ ഖനിയാരയിലെ മനുനി ഖാഡിൽ ജലനിരപ്പ് അതിയായി ഉയരുകയും അതിന്റെ സമീപത്തെ ഇന്ദിരാ പ്രിയദർശിനി ജലവൈദ്യുത പദ്ധതി പ്രദേശത്തെ ഒരു ലേബർ കോളനിയിൽ താമസിച്ചിരുന്ന ഏതാണ്ട് 20 തൊഴിലാളികളെ കാണാതാകുകയും ചെയ്തു.
വിവിധ ഭാഗങ്ങളിൽ വീടുകൾ, ഒരു സ്കൂൾ കെട്ടിടം, പ്രധാന റോഡുകൾ, ചെറിയ പാലങ്ങൾ എന്നിവ തകർന്ന് കിടക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കപ്പെട്ടിട്ടുണ്ട്.
