ന്യൂഡൽഹി: പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രില്‍. ഓപ്പറേഷന് ഷീല്‍ഡെന്ന പേരിൽ വൈകുന്നേരം അഞ്ച് മണിക്കാണ് മോക് ഡ്രില്‍ നടത്തുക. ജമ്മു കശ്മീർ, പഞ്ചാബ്, ചണ്ഡിഗഡ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് മോക്ക് ഡ്രിൽ നടത്തുക. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശ പ്രകാരമാണ് ഇത്. കേന്ദ്ര ജമ്മു കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയും ഹരിയാനയും ചണ്ഡിഗഡും മോക് ഡ്രില്ലിന്റെ ഭാഗമാകും. ബ്ലാക് ഔട്ടും അപായ സൈറണ്‍ മുഴക്കുന്നതുമടക്കം മോക് ഡ്രില്ലിന്റെ ഭാഗമായി ഉണ്ടാകും. കഴിഞ്ഞ വ്യാഴാഴ്ച മോക് ഡ്രില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഭരണപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്.
മെയ് ഏഴിന് നടത്തിയ മോക് ഡ്രില്ലിന് സമാനമായ രീതിയിലാണ് ഇന്നും മോക് ഡ്രിൽ നടത്തുക. പൂർണമായ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയും സൈറണുകൾ മുഴക്കിയുമാണ് മോക് ഡ്രിൽ നടത്തുകയെന്ന് പഞ്ചാബ് സർക്കാർ വക്താവ് പറഞ്ഞു. 22 ജില്ലകളിൽ മോക് ഡ്രിൽ നടത്തുമെന്ന് ഹരിയാന സർക്കാർ അറിയിച്ചു. രാജസ്ഥാനിലാകട്ടെ 41 ജില്ലകളിലാണ് മോക് ഡ്രിൽ നടത്തുക. വൈകുന്നേരം അഞ്ച് മണിയോടെ മോക് ഡ്രിൽ ആരംഭിക്കും.
അതേസമയം, പാക് ഭീകരത ലോകത്തിനു മുൻപിൽ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ പര്യടനം പുരോഗമിക്കുകയാണ്. ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടിൽ റഷ്യ, ജപ്പാൻ, യുഎഇ, ഫ്രാൻസ്, ഇൻന്തോനേഷ്യ, സൗത്ത് കൊറിയ അടക്കമുള്ള രാജ്യങ്ങൾ ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധികളുടെ കൊളംബിയയിലെ പര്യടനം പുരോഗമിക്കുന്നു. ജോണ്‍ ബ്രിട്ടാസ് എം.പി അടങ്ങുന്ന സംഘത്തിന്റെ ഇൻന്തോനേഷ്യയിലെ സന്ദർശനം ഇന്ന് പൂർത്തിയാകും. ഡിഎംകെ നേതാവ് കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ലാഥ്വിയയിൽ പര്യടനം തുടരുകയാണ്. രവി ശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധികൾ ഡെന്മാർക്കിൽ പര്യടനം തുടരുകയാണ്.
