സാമൂഹ്യ മാധ്യമമായ എക്സിലൂടെയായിരുന്നു ദുബെ വിമർശനം ഉന്നയിച്ചത്
ന്യൂഡൽഹി: ഗവർണർ, വഖഫ് വിഷയങ്ങളിലെ സുപ്രീം കോടതി ഇടപെടലുകൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എം പി നിഷികാന്ത് ദുബെ. സുപ്രീം കോടതികൾ എല്ലാ നിയമങ്ങളും ഉണ്ടാക്കുകയാണെങ്കിൽ, പാർലമെന്റ് അടച്ചുപൂട്ടിയേക്കാം എന്നായിരുന്നു ദുബെയുടെ വിമർശനം.
സാമൂഹ്യ മാധ്യമമായ എക്സിലൂടെയായിരുന്നു ദുബെ വിമർശനം ഉന്നയിച്ചത്. ഗവർണർ, വഖഫ് വിഷയങ്ങളിൽ സുപ്രീം കോടതി നിർണായക ഇടപെടലുകൾ നടത്തിയതിൽ ബിജെപിക്കുള്ളിൽ വലിയ അമർഷമുണ്ടാക്കിയിരുന്നു. പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ കോടതി അനാവശ്യ ഇടപെടലുകൾ നടത്താൻ പാടില്ലെന്ന തരത്തിൽ ബിജെപി നേതാക്കൾ പ്രതികരിച്ചിരുന്നു. അവയുടെ തുടർച്ചയായാണ് ദുബെയുടെ പ്രതികരണവും.
സുപ്രീം കോടതിയുടെ വിധി പരിധി ലംഘിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കേണ്ടത് പാര്ലമെന്റാണെന്നുമാണ് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞത്. രണ്ട് ജഡ്ജിമാരുളള ബെഞ്ചിന് എങ്ങനെയാണ് ഇത്തരത്തിലൊരു വിധി നല്കാന് സാധിക്കുക. ഭരണഘടനയില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ രണ്ട് ജഡ്ജിമാര്‍ ഇരുന്ന് സമയപരിധി ഉണ്ടാക്കും. അങ്ങനെയാണെങ്കില്‍ പിന്നെ പാര്‍ലമെന്റിന്റെ ആവശ്യമില്ലല്ലോ എന്നായിരുന്നു ഗവര്‍ണറുടെ വിമർശനം.
