പാതിവില തട്ടിപ്പ് കേസിൽ മാത്യുകുഴൽനാടൻ എംഎൽഎയ്ക്ക് ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് കോടതിയിൽ ഹാജരാക്കവെ അനന്തുകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ പ്രതി അനന്തുകൃഷ്ണനെ മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തു. പ്രതിയുടെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കും. ജീവന് ഭീഷണി ഉണ്ടെന്ന് പ്രതി കോടതിയിൽ പറഞ്ഞു. രാഷ്ട്രിയക്കാരും, ഉദ്യോഗ്രസ്ഥരും ഉൾപ്പെട്ട കേസ് എന്നും സുരക്ഷ വേണം എന്നും പ്രതി അനന്തുകൃഷ്ണൻ കോടതിയിൽ പറഞ്ഞു. നിയമ നടപടികൾ പൂർത്തിയായ ശേഷം അപേക്ഷക്കർക്ക് പണം തിരികെ നൽകുമെന്ന് അനന്തുകൃഷ്ണൻ വ്യക്തമാക്കി. സിഎസ്ആർ ഫണ്ട് ലഭ്യമാകുമെന്ന് പറഞ്ഞത് ആനന്ദകുമാറാണെന്നും അത് നടന്നില്ല അതുകൊണ്ട് ഉണ്ടായ പ്രതിസന്ധിയാണെന്നും അനന്തു പറയുന്നു.
അതേസമയം, പാതിവില തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി പൊലീസ് മേധാവിയുടെ ഉത്തരവിറങ്ങിയിരുന്നു. ക്രൈം ബ്രാഞ്ച് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ ഉടൻ രൂപീകരിക്കും. അഞ്ചു ജില്ലകളിലായി രജിസ്റ്റർ ചെയ്ത 34 കേസുകൾ ആയിരിക്കും ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. കേരളം മുൻപ് കണ്ടിട്ടില്ലാത്ത വ്യാപ്തിയുള്ള തട്ടിപ്പ് എന്നത് കണക്കിലെടുത്താണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയത്.
പാതിവില തട്ടിപ്പ് കേസിൽ വണ്ടൻമേട് പൊലീസും അനന്തുകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുവിന്റെ രണ്ടാമത്തെ അറസ്റ്റ് ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാആനന്ദകുമാറും ഈ കേസിൽ പ്രതിയാണ്. അനന്തുവിനെ കസ്റ്റഡിയിൽ വാങ്ങും.
