നവംബർ മൂന്നിന് വിയ്യൂർ ജയിൽ പരിസരത്ത് നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിൽ വീണ്ടും പിടിയിലായി. തമിഴ്നാട് പൊലീസിലെ പ്രത്യേക വിഭാഗമായ ക്യൂ ബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ട്രിച്ചിക്ക് സമീപം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് ബാലമുരുകൻ പൊലീസ് വലയിലായത്.Balamurugan, who escaped from Viyyur prison, arrested in Tamil Nadu
പിടിയിലായ പ്രതിയെ ആദ്യം ഊട്ടുമല പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം മധുര പാളയം കോട്ട മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്ന് തെങ്കാശി കോടതിയിൽ ഹാജരാക്കിയ ബാലമുരുകനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ബാലമുരുകനെ കേരള പൊലീസിന് കൈമാറുന്നതിനുള്ള നിയമനടപടികൾ ഉടൻ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്.
കൊലപാതകം ഉൾപ്പെടെ ഏകദേശം 53 ക്രിമിനൽ കേസുകളിൽ പ്രതിയായ ബാലമുരുകൻ, നവംബർ മൂന്നിന് തമിഴ്നാട് പൊലീസ് സംഘം ഇയാളെ വിയ്യൂർ ജയിലിലേക്ക് എത്തിച്ച സമയത്താണ് നാടകീയമായി രക്ഷപ്പെട്ടത്. ജയിൽ പരിസരത്ത് വെച്ച് പ്രതി രക്ഷപ്പെട്ട സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെട്ടതോടെ വലിയ വിവാദങ്ങൾക്കും കാരണമായിരുന്നു.
