തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ശേഷി കൂടിയ കണ്ടെയ്നർ കപ്പലായ എംഎസ്സി ഐറിന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തും. ദക്ഷിണേഷ്യയിൽ ഇതാദ്യമാണ് എംഎസ്എസി ഐറിന എത്തുന്നത്. 24,346 ടിഇയു കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള എംഎസ്സി ഐറിനക്ക് 400 മീറ്റർ നീളവും 62 മീറ്റർ വീതിയുമുണ്ട്. 16.2 മീറ്റർ ഡ്രാഫ്റ്റിലാണു ഐറിന വിഴിഞ്ഞം ബെർത്തിൽ പ്രവേശിക്കുന്നത്. വൈകീട്ട് 5.30-ഓടെ കപ്പൽ ബർത്തിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ദക്ഷിണേന്ത്യയിൽ തന്നെ ഇത് ആദ്യമായാണ് ഈ കപ്പൽ നങ്കൂരമിടുന്നത്. എംഎസ്സിയുടെ ജെയ്ഡ് സർവീസിലാണ് ഏറ്റവും കൂടുതൽ കണ്ടെയ്നർ ശേഷിയുള്ള ഐറിന ഉൾപ്പെടുന്നത്. മുൻപ് 19,462 ടിഇയു ശേഷിയുള്ള എംഎസ്സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്തു ഇതുവരെ വന്നതിൽ ഏറ്റവും ശേഷിയുള്ള കപ്പൽ.
സിങ്കപ്പുർ തുറമുഖത്തു നിന്നാണ് ഐറിന വിഴിഞ്ഞത്തേക്കു യാത്ര തിരിച്ചിരിക്കുന്നത്. മലയാളിയായ വില്ലി ആന്റണിയാണ് കപ്പലിന്റെ ക്യാപ്റ്റൻ. എംഎസ്സി ഐറിനയെ ആദ്യമായി ഒരു ഇന്ത്യൻ തുറമുഖത്ത് ബെർത്ത് ചെയ്യാൻ അവസരം ലഭിച്ചതു താൻ ആവേശത്തോടെയാണു കാണുന്നതെന്ന് തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്റണി പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ലോകത്ത് ഏറ്റവും സുഗമമായി പ്രവേശിക്കാവുന്ന കവാടമാണു വിഴിഞ്ഞം തുറമുഖത്തിന്റേതെന്നും അദ്ദേഹം പറയുന്നു. ഐറിനയെ സ്വീകരിക്കാൻ വിഴിഞ്ഞം തുറമുഖ അധികൃതരും ആവേശത്തോടെ കാത്തിരിക്കുകയാണ്.
