
തിരുവനന്തപുരം: കാച്ചിൽ നൽകാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനെ കഠിന തടവിന് വിധിച്ച് കോടതി. കാട്ടാക്കട കൊല്ലോട് സ്വദേശി സത്യദാസിനെ (65) യാണ് ശിക്ഷിച്ചത്. നാല് വർഷത്തെ കഠിന തടവും 30,000 രൂപ പിഴയുമാണ് ശിക്ഷയായി നൽകിയത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. അയൽവാസിയായ ഇയാൾ നഗ്നതാ പ്രദർശനം നടത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു.
2020 ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയായ കുട്ടിയെ കാച്ചിൽ നൽകാനായി പ്രതിയുടെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ മാതാവെത്തി അലറി വിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൻ്റെ മനോവിഷമത്തിൽ വീട്ടിലെത്തിയ കുട്ടി ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിലായി. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി കേസെടുത്തത്.
സംഭവത്തിന് ശേഷം പ്രതി നാടുവിട്ടിരുന്നു. തുടർന്ന് മാസങ്ങൾക്ക് ശേഷം നാട്ടിലെത്തിയ പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. പ്രധാന സാക്ഷികൾ കൂറുമാറിയ കേസിൽ കുട്ടിയുടേയും മാതാവിന്റേയും മൊഴിയുടേയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കോടതി വിധി പറഞ്ഞത്.
അന്നത്തെ വിളപ്പിൽശാല സബ് ഇൻസ്പെക്ടർ വി.ഷിബുവാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും അഞ്ച് തൊണ്ടിമുതലുകൾ ഹാജരാക്കുകയും ചെയ്തു. അതേസമയം പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം നാല് മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.