തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിൽ ദുരൂഹതയുണ്ടെന്ന് അഭിഭാഷകൻ. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നൽകുമെന്നും അഭിഭാഷകൻ സഞ്ജു വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അഫാനെ അഭിഭാഷകൻ സന്ദർശിച്ചിരുന്നു. അഫാന്റെ നില ഗുരുതരമായി തുടരുകയാണെന്നും, ശരീരം മരുന്നുകളോടു പ്രതികരിച്ചാൽ മാത്രമേ സ്ഥിതി മെച്ചപ്പെടുകയുളളൂ എന്നും ഡോക്റ്റർമാർ വ്യക്തമാക്കി.
അഫാന്റെ ആത്മഹത്യാശ്രമത്തിൽ ജയിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. തടവുകാരനെ നിരീക്ഷിക്കുന്നതും ആത്മഹത്യാശ്രമം നടത്തിയ ഘട്ടത്തിൽ ഇടപെടുന്നതിലും ജീവനക്കാർ വീഴ്ച വരുത്തിയിട്ടില്ല.
