കോട്ടയം: കോട്ടയത്തെ ദമ്പതികളുടേത് അതിക്രൂര കൊലപാതകമെന്ന് പൊലീസ് നിഗമനം. വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും അതിക്രൂരമായി അക്രമിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. വിജയകുമാറിനെ വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടത്. മൃതദേഹങ്ങള്‍ വിവസ്ത്രമായ നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആക്രമിക്കാന്‍ ഉപയോഗിച്ച കോടാലി വീട്ടിൽ നിന്ന് കണ്ടെത്തി. വീടിന്റെ പിന്നിലെ വാതിൽ തകർത്ത നിലയിലായിരുന്നു. അമ്മിക്കല്ല് ഉപയോഗിച്ചാണ് വാതിൽ തകർത്തത്.
നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായിയാണ് മരിച്ച വിജയകുമാര്‍. രക്തം വാർന്ന നിലയിലാണ് ഇരുവരുടെയും മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്. മുഖത്ത് ആയുധം കൊണ്ടുള്ള മുറിവുകളുണ്ട്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കോട്ടയം എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മോഷണശ്രമം നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കൊല്ലപ്പെട്ട രണ്ട് പേരുടെയും ശരീരത്തിലെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളിൽ അലമാരയോ ഷെൽഫുകളോ ഒന്നും കുത്തി തുറന്നതായും സൂചനയില്ല.
വിജയകുമാറിന്റെ മകൻ്റെ മരണത്തിലും ദുരൂഹത ഉണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. ഏഴ് വർഷം മുമ്പാണ് വിജയകുമാറിന്റെ മകൻ ഗൗതമിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്നു. മകൻ്റെ മരണവും ഇപ്പോഴത്തെ സംഭവവും തമ്മിൽ ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗൗതമിന്റെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ദമ്പതികൾ കൊല്ലപ്പെടുന്നത്. മകൻ്റെ മരണത്തിൽ സിബിഐ കഴിഞ്ഞ മാസം 21 നാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്. എഫ്ഐആര്‍ ഇട്ട് കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ദമ്പതികളുടെ കൊലപാതകം.
