കേരളത്തിൽ കുരുമുളക് വില കുതിക്കുന്നു. 9 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് കുരുമുളകിന് ഇപ്പോൾ
കൊച്ചി: കുരുമുളക് കർഷകർക്ക് കോളടിച്ച് വിലയിൽ കുതിപ്പ്. ഒൻപത് വർഷത്തിനിടെ ആദ്യമായി കുരുമുളകിന് കിലോയ്ക്ക് 700 രൂപ കടന്നു. കൊച്ചിയിൽ ശരാശരി വില 720 രൂപയ്ക്ക് അടുത്തെത്തി. മാർച്ച് മാസത്തിൽ കിലോയ്ക്ക് 48 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഉൽപാദനം കുറഞ്ഞതാണ് വില കുതിക്കാൻ കാരണമെന്നാണ് വിവരം. കുരുമുളക് ഉൽപാദനത്തിൽ ഏകദേശം 10 ശതമാനത്തിൻ്റെ ഇടിവ് ഉണ്ടായെന്നാണ് റിപ്പോർട്ട്.ഏറ്റവും ഒടുവിൽ 2016ലാണ് കുരുമുളക് വില കിലോയ്ക്ക് 750 രൂപ കടന്നത്. അതിന് ശേഷം കനത്ത വിലയിടിവാണ് കുരുമുളക് കർഷകർ നേരിട്ടത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വയനാട്ടിൽ തരംതിരിച്ച കുരുമുളകിന് 700 മുതൽ 710 രൂപ വരെ വില ലഭിച്ചു. ഒരാഴ്ചയ്ക്കിടെ ക്വിൻ്റലിന് 2600 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഉയർന്ന നിലവാരമുള്ള വയനാടൻ കുരുമുളകിന് കിലോയ്ക്ക് 720 രൂപ കടന്നു.
കർണാടകത്തിലെ മേഖലകളിൽ കയറ്റുമതി നിലവാരമുള്ള കുരുമുളകിന് കിലോയ്ക്ക് 800 രൂപ വരെ ലഭിച്ചുവെന്ന റിപ്പോർട്ടുണ്ട്.കഴിഞ്ഞ വർഷം മാർച്ചിൽ കിലോയ്ക്ക് 480 രൂപയായി വില ഇടിഞ്ഞ കുരുമുളകാണ് ഒരു വർഷത്തിനിപ്പുറം കർഷകർക്ക് ആശ്വാസം പകരുന്നത്. ഉൽപാദനം കുറഞ്ഞതുമൂലം വിപണിയിലേക്ക് എത്തുന്ന കുരുമുളകിൻ്റെ അളവിൽ ഇടിവ് രേഖപ്പെടുത്തിയതാണ് വില വർധനയ്ക്ക് പിന്നിലെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. കൊച്ചിയിലെ വിപണിയിൽ മാത്രം ഒരാഴ്ചയ്ക്കിടെ ഒൻപത് ടണ്ണിൻ്റെ കുറവാണ് രേഖപ്പെടുത്തിയതെന്നാണ് ഇന്ത്യ പെപ്പർ ആൻ്റ് സ്പൈസ് ട്രേഡ് അസോസിയേഷൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്.അതേസമയം കേരളത്തിൽ കുരുമുളക് ഉൽപാദനത്തിൽ എട്ടുമുതൽ 10 ശതമാനം വരെ ഇടിവുണ്ടായെന്ന് കേന്ദ്ര കൃഷി സഹമന്ത്രി രാംനാഥ് താക്കൂർ ഇക്കഴിഞ്ഞ ദിവസം ലോക്സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിൽ വയനാട്, ഇടുക്കി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കുരുമുളക് കൃഷി നടക്കുന്നത്. ഇന്ത്യയിൽ കർണാടകമാണ് ഏറ്റവും കൂടുതൽ കുരുമുളക് ഉൽപാദിപ്പിക്കുന്നത്. തൊട്ടുപിന്നിൽ കേരളവും തമിഴ്നാടും ആണ്
