
കഞ്ചാവ് വിൽപ്പന നടത്തുന്ന ബിജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷി നശിപ്പിച്ചതെന്നാണ് ആരോപണം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വ്യാപകമായി കൃഷി നശിപ്പിച്ച് ലഹരി സംഘത്തിൻ്റെ വിളയാട്ടം. നാലര ഏക്കർ ഭൂമിയിലെ വാഴ, മരച്ചീനി, പയർ എന്നിവയാണ് നശിപ്പിച്ചത്. കഞ്ചാവ് വിൽപ്പന നടത്തുന്ന ബിജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷി നശിപ്പിച്ചതെന്ന് കർഷകർ ആരോപിച്ചു. ക്രിമിനൽ കേസിലെ പ്രതിയായ ബിജു നെയ്യാറ്റിൻകര പുന്നയ്ക്കാട് സ്വദേശിയാണ്.
രാത്രി കാലങ്ങളിൽ ലഹരി സംഘങ്ങൾ പാടങ്ങളിൽ താവളമടിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ഒരു മാസമായി ഇവിടങ്ങളിൽ ലഹരി സംഘം കൃഷി നശിപ്പിക്കുന്നുവെന്ന് പരാതി ഉയരുന്നുണ്ട്. നെയ്യാറ്റിൻകര പൊലീസിൽ കർഷകർ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലായെന്നാണ് ആക്ഷേപം.
സ്ഥലത്തെ പ്രധാന കഞ്ചാവ് വിൽപ്പനകാരനാണ് ബിജു. ഇയാളുടെ നേത്യത്വത്തിൽ യുവാക്കളടങ്ങുന്ന സംഘം കൃഷിയിടങ്ങളിൽ തമ്പടിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നതായാണ് പരാതി. നിലവിൽ അഞ്ച് പരാതികൾ നൽകിയിട്ടുണ്ട്. എന്നാൽ പൊലീസിൻ്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവുന്നില്ലെന്നാണ് കർഷകർ പറയുന്നത്.