വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിൽ കുട്ടികളും വനിതാ കായികതാരങ്ങളും നിറഞ്ഞസദസിൽ വെച്ച് വനിതകളുടെ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ട്രാൻസ്ജെൻഡർ അത്ലറ്റുകളെ വിലക്കിക്കൊണ്ടുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. പുരുഷൻമാരെ വനിതകൾക്കായുള്ള കായിക മത്സരങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നതിനായാണ് നടപടിയെന്നാണ് ഉത്തരവിൽ പറയുന്നത്. സർക്കാർ ഫണ്ടിംഗ് ലഭിക്കുന്ന ഹൈ സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും ജൂനിയർ തലത്തിലുമെല്ലാം വിലക്ക് ബാധകമാണ്. വനിതകൾക്കായുള്ള മത്സരങ്ങളിൽ ട്രാൻസ്ജെൻഡറുകളെന്ന ആനുകൂല്യത്തിൽ പുരുഷൻമാർ പങ്കെടുക്കുന്നത് ഇനി അനുവദിക്കാനാവില്ലെന്ന് ഉത്തരവിൽ ഒപ്പുവെച്ചശേഷം ട്രംപ് പറഞ്ഞു. 2028ലെ ലോസാഞ്ചൽസ് ഒളിംപിക്സിൽ ട്രാൻസ്ജെൻഡറുകളെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്താൻ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയിലും സമ്മർദ്ദം ചെലുത്തും. സ്ത്രീകളെയും കുട്ടികളെയും ഇടിച്ചു പരിക്കേൽപ്പിക്കാനും ചതിക്കാനും ട്രാൻസ്ജെൻഡറുകളെന്ന പേരിൽ മത്സരിക്കുന്ന പുരുഷൻമാരെ അനുവദിക്കില്ല. ലോസാഞ്ചൽ ഒളിംപിക്സിൽ പങ്കെടുക്കാൻ എത്തുന്ന വിദേശ ട്രാൻസ്ജെൻഡർ അത്ലറ്റുകൾക്ക് വിസ നിഷേധിക്കുമെന്നും ഇതോടെ വനിതകളുടെ കായികമത്സരങ്ങളിലെ യുദ്ധം അവസാനിച്ചിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
നാഷണൽ കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷൻ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും ഉത്തരവിൽ പരാമർശിക്കുന്ന നിർദ്ദേശങ്ങളെല്ലാം പാലിക്കുമെന്നും പറഞ്ഞു. നേരത്തെ ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ ട്രാൻസ്ജെൻഡറുകളെ സൈന്യത്തിൽ നിന്നും പൂർണമായും ഒഴിവാക്കാനുള്ള ഉത്തരവിലും ഒപ്പുവെച്ചിരുന്നു.
