ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്സണുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. അസുഖബാധയെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്ന ഖാലിദ സിയ, ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് അന്തരിച്ചത്.Former Bangladesh Prime Minister Khaleda Zia passes away
ഹൃദയത്തിലും ശ്വാസകോശത്തിലും ഉണ്ടായ അണുബാധയെ തുടർന്ന് നവംബർ 23നാണ് ഖാലിദ സിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 36 ദിവസമായി തീവ്ര ചികിത്സയിലായിരുന്നു. ലിവർ സിറോസിസ്, ആർത്രൈറ്റിസ്, പ്രമേഹം, വൃക്കകൾ, ശ്വാസകോശം, ഹൃദയം, കണ്ണുകൾ എന്നിവയെ ബാധിക്കുന്ന വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി രോഗങ്ങൾ വളരെക്കാലമായി ഖാലിദ സിയയെ അലട്ടിയിരുന്നു. ബംഗ്ലാദേശ്, യുകെ, യുഎസ്, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരുന്നു ചികിത്സ.
വിദഗ്ധ ചികിത്സയ്ക്കായി ഖാലിദ സിയയെ ലണ്ടനിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും, യാത്ര ആരോഗ്യനില കൂടുതൽ വഷളാക്കുമെന്ന ആശങ്കയെ തുടർന്ന് അത് ഉപേക്ഷിക്കുകയായിരുന്നു. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു ഖാലിദ സിയ.
അവിഭക്ത ഇന്ത്യയിലെ ജൽപായ്ഗുരിയിലാണ് ഖാലിദ സിയ ജനിച്ചത്. ഭർത്താവായ ലെഫ്റ്റനന്റ് ജനറൽ സിയാവുർ റഹ്മാൻ 1977 മുതൽ 1981 വരെ ബംഗ്ലാദേശിന്റെ പ്രസിഡന്റായിരുന്നു. 1981ൽ അദ്ദേഹം കൊല്ലപ്പെട്ടതോടെ ഖാലിദ സിയ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു.
1991ൽ ഖാലിദ സിയ ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി. ആഭ്യന്തര സംഘർഷങ്ങൾ നിറഞ്ഞ കാലഘട്ടത്തിലൂടെയായിരുന്നു രാജ്യം കടന്നുപോയിരുന്നത്. 1996ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും, തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് അവാമി ലീഗ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ഇതോടെ ഖാലിദ സിയയുടെ രണ്ടാം ഭരണകാലാവധി വെറും 12 ദിവസത്തിൽ ഒതുങ്ങി. തുടർന്ന് കാവൽ സർക്കാർ രൂപീകരിച്ച് ജൂണിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തി. ആ തെരഞ്ഞെടുപ്പിൽ അവാമി ലീഗ് വിജയിക്കുകയും ഷെയ്ഖ് ഹസീന ആദ്യമായി പ്രധാനമന്ത്രി സ്ഥാനത്തെത്തുകയും ചെയ്തു.
അഞ്ചുവർഷങ്ങൾക്ക് ശേഷം ഖാലിദ സിയ വീണ്ടും അധികാരത്തിലെത്തി. ബിഎൻപിയും നാല് സഖ്യകക്ഷികളും ചേർന്നായിരുന്നു സർക്കാർ രൂപീകരണം. 2006ൽ അധികാരം വിട്ട ഖാലിദ സിയ, ഒരു വർഷത്തിന് ശേഷം അഴിമതി ആരോപണങ്ങളിൽ അറസ്റ്റിലായി. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ഖാലിദ സിയ ശക്തമായി നിഷേധിച്ചു.
2018ൽ അഴിമതി കേസുകളിൽ ഖാലിദ സിയ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. 17 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. ഇതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശവും നഷ്ടപ്പെട്ടു. ആരോഗ്യനില വഷളായതിനാൽ ശിക്ഷാ കാലാവധിയുടെ ഭൂരിഭാഗവും ആശുപത്രികളിലായിരുന്നു ഖാലിദ സിയയുടെ വാസം.
