ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ വീണ്ടും രൂക്ഷമായതും മരണം വിതറിയതുമായ ആക്രമണങ്ങൾ നടത്തി. വെള്ളിയാഴ്ച രാത്രി മുതൽ ആക്രമണം കനത്തതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 36 മണിക്കൂറിനിടെ നടന്ന വ്യോമാക്രമണത്തിൽ നൂറിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് വിവരം. ഭക്ഷ്യസഹായത്തിനായി കാത്തുനിന്നവരെ പോലും ലക്ഷ്യമാക്കിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.Israeli attacks intensify again in Gaza
ഇസ്രയേലുമായ അതിർത്തി പങ്കിടുന്ന മേഖലകളിലായിരുന്നു പ്രധാനമായും വ്യാഴവും വെള്ളിയാഴ്ചയും ആക്രമണങ്ങൾ നടന്നത്. അൽ സറായ ഫീൽഡ് ആശുപത്രിയിൽ നൂറിലധികം മൃതദേഹങ്ങൾ എത്തിക്കപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റഫായിലുണ്ടായ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു.
ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ പോലും ആക്രമണങ്ങൾക്ക് ഇരയാകുന്നതായാണ് സൂചന. ഗാസയിൽ ജോലി ചെയ്യുന്ന അമേരിക്കൻ ആധിപത്യമുള്ള സന്നദ്ധസംഘടനയായ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (GHF) ആണ് ഭക്ഷ്യസഹായം നൽകുന്നത്. മറ്റ് സംഘടനകൾക്ക് ഇസ്രയേൽ സൈന്യം അനുമതി നിഷേധിക്കുന്നതായി ആരോപണം ഉയരുന്നു. GHFയുടെ വിതരണകേന്ദ്രങ്ങളിലേക്ക് ഒരുമിച്ചെത്തുന്ന പലസ്തീനികൾക്ക് മേൽ നിരന്തരമായ ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തുന്നത്.
പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ ഭക്ഷ്യവിതരണ കേന്ദ്രങ്ങൾക്ക് സമീപം മാത്രം 1800ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവു മൂലം മരണപ്പെടുകയും ചെയ്തു. ഈ വാർത്തകൾക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിൽ ശക്തമായ പ്രതികരണങ്ങൾ ഉയരുന്നതോടെ, അമേരിക്കയുടെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ഇസ്രയേലിലെ അമേരിക്കൻ അംബാസഡർ മൈക്ക് ഹുക്കാബിയുമായ്പ്പം, ഗാസയിലെത്തിയിട്ടുണ്ട്. ഇരു പ്രതിനിധികളും ഇസ്രയേൽ സൈനികരുടെ കനത്ത സുരക്ഷയിലാണ് ഗാസയിലെ ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ സന്ദർശിച്ചത്.
അതേസമയം, ജർമ്മനി ആകാശമാർഗം ഗാസയ്ക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിൽ ചേർത്ത് 14 ടൺ അവശ്യവസ്തുക്കൾ എത്തിച്ചു. സഹായം തുടരും എന്നും വർദ്ധിപ്പിക്കുമെന്നും ജർമൻ സർക്കാർ അറിയിച്ചു.
