വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിനെതിരെ സ്ഫോടനാത്മക കുറിപ്പുമായി ഇലോൺ മസ്ക് രംഗത്ത്. ഗൗരവമായ ആരോപണങ്ങളാണ് ട്രംപിനെതിരെ മസ്ക് ഉന്നയിച്ചിരിക്കുന്നത്. ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളിൽ പ്രമുഖരുടെ പേരിനൊപ്പം ട്രംപിന്റെ പേരുമുണ്ടെന്ന് മസ്കിന്റെ വെളിപ്പെടുത്തൽ. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവരാത്തത് അതിനാലാണെന്നും സത്യം ഒരുനാൾ പുറത്തുവരുമെന്നും എക്സ് പോസ്റ്റിൽ മസ്ക് കുറിച്ചു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും പകരം വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് അദ്ദേഹത്തിന് പകരം വരണമെന്നും ഏക്സ് പോസ്റ്റിലൂടെ മസ്ക് ആവശ്യപ്പെട്ടു. സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം പിൻവലിക്കുമെന്നും മസ്ക് ഭീഷണി മുഴക്കിയിട്ടുണ്ട്.
‘ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ’ എതിർത്ത മസ്കിൻ്റെ നിലപാടിൽ നിരാശയുണ്ടെന്ന്’ ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ച് ഒരു മണിക്കൂറിനകമായിരുന്നു മസ്കിൻ്റെ സ്ഫോടനാത്മകമായ എക്സ് കുറിപ്പ്. ഇലോൺ മസ്കിന്റെ ടെസ്ലക്ക് നികുതി ഇളവുകൾ നൽകിയെന്ന ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ടെസ്ല ഓഹരികളിൽ വൻ ഇടിവ് നേരിട്ടിരുന്നു.
ട്രംപ് അധികാരമേറ്റയുടൻ സർക്കാർ ചെലവ് വെട്ടിക്കുറക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച ഡോജിൻ്റെ തലവനായി ഇലോൺ മസ്കിനെ നിയമിച്ചിരുന്നു. ജോലി വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള മസ്കിൻ്റെ നിലപാടുകൾ അമേരിക്കയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും മസ്കും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടെന്ന വാർത്തകൾ പുറത്ത് വന്നത്. പിന്നാലെ മസ്ക് ഡോജിൻ്റെ നേതൃസ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കിയതോടെയാണ് മസ്ക് ട്രംപ് പോര് പരസ്യമായത്.
ടെസ്ല പോലുള്ള വൈദ്യുത വാഹന നിർമ്മാതാക്കളെ അടക്കം ബാധിച്ചേക്കാവുന്ന ബില്ലിനെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് മസ്കിനെതിരെ ട്രംപ് രംഗത്ത് വന്നത്. ഇലോണും ഞാനും തമ്മിൽ നല്ലൊരു ബന്ധമുണ്ടായിരുന്നു. ഇനി നമ്മൾ അങ്ങനെ ആകുമോ എന്നറിയില്ല എന്ന് വൈറ്റ്ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞിരുന്നു. ഇലോൺ “വ്യക്തിപരമായി എന്നെ മോശമായി പറഞ്ഞിട്ടില്ല, പക്ഷേ അടുത്തത് അങ്ങനെയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്” എന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു. താനില്ലായിരുന്നെങ്കിൽ ട്രംപ് തിരഞ്ഞെടുപ്പിൽ തോൽക്കുമായിരുന്നു എന്നും എന്തൊരു നന്ദികേടാണ് എന്ന പ്രതികരണവുമായി മസ്ക് രംഗത്ത് വന്നിരുന്നു.
ട്രംപ് ഭരണകൂടം കൊണ്ടുവന്ന ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസായതോടെ മസ്കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ലയുടെ ഓഹരി മൂല്യം ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെ ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി മസ്ക് രംഗത്ത് വന്നിരുന്നു. ഇതിൻ്റെ ഒടുവിലാണ് ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ ട്രംപിൻ്റെ പേരുണ്ടെന്ന വെളിപ്പെടുത്തലുമായി മസ്ക് രംഗത്ത് വന്നിരിക്കുന്നത്.
