വാഷിംഗ്ടണ്‍: ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്കിൻ്റെ ലഹരി ഉപയോഗം പരിധി കടന്നുവെന്നും അത് അദ്ദേഹത്തിൻ്റെ മൂത്രസഞ്ചിയെ വരെ ബാധിക്കുന്ന അവസ്ഥയിലെത്തിയെന്നും റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മസ്ക് പ്രതിദിനം ഏകദേശം ഇരുപത് ഗുളികകള്‍ കഴിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇലോണ്‍ മസ്ക് ഡോജ് മേധാവിയായിരുന്ന സമയത്ത് കെറ്റാമിന്‍, എക്സ്റ്റസി, സൈക്കഡെലിക് മഷ്റൂമുകള്‍ എന്നിവ പതിവായി കഴിച്ചിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്കിയ വിവരം. കഴിഞ്ഞ വര്‍ഷം ലഹരി ഉപയോഗം തന്റെ മൂത്രസഞ്ചിയെ ബാധിക്കുന്നുണ്ടെന്ന് മസ്ക് തന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞതായാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, തന്റെ മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റി പരസ്യമായി പറഞ്ഞിട്ടുള്ളയാളാണ് ഇലോണ്‍ മസ്ക്. രണ്ട് ആഴ്ച്ചയില്‍ ഒരിക്കല്‍ താന്‍ മയക്കുമരുന്ന് ഉപയോഗിക്കുമെന്നാണ് മസ്ക് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. വലിയ അളവില്‍ കെറ്റാമിന്‍ ഉപയോഗിച്ചാല്‍ ശരിക്കും ജോലി ചെയ്യാന്‍ കഴിയില്ലെന്നും തനിക്ക് ചെയ്തു തീര്‍ക്കാന്‍ ധാരാളം ജോലികളുളളതിനാല്‍ ചെറിയ അളവിലാണ് ഉപയോഗിക്കാറുളളതെന്നും മസ്ക് പറഞ്ഞിരുന്നു. മയക്കുമരുന്ന് ഉപയോഗം കൂടിയത് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 275 മില്യണ്‍ ഡോളര്‍ സംഭാവന നല്കിയപ്പോഴും പിന്നീട് ഡോജിന് നേതൃത്വം നല്‍കുമ്പോഴുമാണെന്നും റിപ്പോര്‍ട്ടുണ്ട്. എക്സ്റ്റസിയെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസിട്രേഷന്‍ ഷെഡ്യൂള്‍ 1 കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇത് മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കാന്‍ പോലും അനുവദിക്കുന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ ഇത് ഉപയോഗിക്കുന്നതിന് കര്‍ശന നിരോധനമുണ്ട്. കെറ്റാമിന്‍ ഷെഡ്യൂല്‍ മൂന്നിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഉപയോഗിക്കുന്നത് ഒരു പരിധി വരെ നിയമവിധേയമാണെങ്കിലും മറ്റ് മയക്കുമരുന്നുകളുമായി കലര്‍ത്തി ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. വൈറ്റ് ഹൗസില്‍ ഡോജിന്റെ അധികാരത്തിലിരിക്കുമ്പോഴും ലോകനേതാക്കളുമായി സുപ്രധാന ചര്‍ച്ചകള്‍ നടത്തുമ്പോഴുമെല്ലാം മസ്ക് ലഹരി ഉപയോഗിച്ചിരുന്നോ എന്നത് അവ്യക്തമാണ്. ഇതുസംബന്ധിച്ച് വൈറ്റ് ഹൗസും പ്രതികരിച്ചിട്ടില്ല.
