ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെക്കാൻ ചെലവാകുന്ന തുക ദുരന്തനിവാരണ ഫണ്ടിൽ വകയിരുത്തി സർക്കാർ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെക്കാൻ ചിലവാകുന്ന തുക ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നൽകുമെന്ന് സർക്കാർ. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സാമ്പത്തിക വർഷത്തിൽ 1,00,000 രൂപവരെ ഇതിനായി അനുവദിക്കും.
കാട്ടുപന്നികളെ വെടിവെക്കാൻ നിയോഗിക്കുന്ന ഷൂട്ടർക്ക് 1500 രൂപയും കാട്ടുപന്നികളുടെ സംസ്കാരത്തിന് 2000 രൂപയും ചെലവഴിക്കാം. പഞ്ചായത്ത് സെക്രെട്ടറിമാർക്ക് ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കി ഫണ്ട് ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് നൽകും. നേരത്തെ തദ്ദേശ സ്ഥാപനങ്ങൾ അവരുടെ തനത് ഫണ്ടിൽ നിന്നാണ് ഈ ആവശ്യങ്ങൾക്കായി തുക ചെലവഴിച്ചിരുന്നത്. ഇത് കടുത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നതെന്ന് തദ്ദേശസ്ഥാപനങ്ങൾ വനംവകുപ്പിനെ അറിയിച്ചിരുന്നു. കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും നൽകി വനംവകുപ്പ് നേരത്തേ ഉത്തരവിറക്കിയിരുന്നു.
