നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളെല്ലാം നടത്തിയെങ്കിലും പ്രഖ്യാപനം വൈകുന്നത് മുന്നണികളെ പ്രതിസന്ധിയിലാക്കുന്നു. ഏതു സമയവും തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിട്ടു. വോട്ടർ പട്ടികയിൽ പേരു ചേർക്കേണ്ട സമയം കഴിഞ്ഞപ്പോൾ പ്രഖ്യാപനം ഉറപ്പിച്ചുവെങ്കിലും നീളുകയാണ്. മുന്നൊരുക്കങ്ങൾക്കൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായാൽ വേഗത്തിൽ പ്രചാരണവുമായി മുന്നോട്ടുപോകാനായിരുന്നു മുന്നണികൾ തയാറെടുപ്പുകൾ നടത്തിയത്. പ്രഖ്യാപനം നീളുകയാണെങ്കിൽ പ്രചാരണം ഇടയ്ക്കു നിർത്തിവയ്ക്കേണ്ട സ്ഥിതിയാണ്. സ്ഥാനാർഥികൾ ആരാകുമെന്ന് അറിയാനുള്ള കാത്തിരിപ്പും നീളും.
സ്ഥാനാർഥിയാകും എന്ന കണക്കുകൂട്ടലിൽ യുഡിഎഫിൽനിന്ന് രണ്ടു പേർ രംഗത്തുണ്ട്. രണ്ടു പേരും മണ്ഡലത്തിൽ എല്ലായിടങ്ങളിലും ഓടിനടക്കുകയാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ അവസാന നിമിഷം വരെ രണ്ടുപേരും പിൻമാറില്ലെന്നതാണ് മനസ്സിലാകുന്നത്. അതല്ലെങ്കിൽ പാർട്ടി നേതൃത്വം ഇടപെട്ട് ആരെയാണ് സ്ഥാനാർഥിയാക്കാൻ ഉദ്ദേശിക്കുന്നതെന്ന് സൂചന നൽകണം. അതുണ്ടാകുമെന്നു കരുതുന്നില്ല.
എൽഡിഎഫിൽനിന്നു സ്ഥാനാർഥിയാകാൻ സാധ്യത കൽപ്പിക്കുന്നവരും സജീവമായി രംഗത്തുണ്ട്. യുഡിഎഫിന്റെ സ്ഥാനാർഥി ചിത്രം തെളിഞ്ഞിട്ടേ ആർക്കാണ് നറുക്കുവീഴുകയെന്ന് അറിയാനാവൂ. പഞ്ചായത്ത്, ബൂത്ത്, നിയോജക മണ്ഡലം തലങ്ങളിലുള്ള കൺവൻഷനുകൾക്കെല്ലാം തീയതി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പ്രഖ്യാപനം വന്നതിനുശേഷം ഇതിലേക്ക് കടന്നാൽ മതിയെന്ന നിലപാടിലാണ് ഇപ്പോൾ മുന്നണികൾ.രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത് വിവിധ സംസ്ഥാനങ്ങളിലെ 8 അസംബ്ലി മണ്ഡലങ്ങളിലാണ്. ഇതിൽ ഗുജറാത്തിലും കശ്മീരിലും 2 മണ്ഡലങ്ങൾ വീതമുണ്ട്. ബംഗാൾ, മണിപ്പുർ, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലങ്ങളും. കശ്മീരിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപനം വൈകുമെന്ന ആശങ്കയുമുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് നടത്താതിരിക്കാനാണു പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അതിന് ആർഎസ്എസ്, ബിജെപി പിന്തുണയുണ്ടെന്നും പി.വി.അൻവർ പറഞ്ഞു. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്നു പറയാൻ പറ്റാത്ത സാഹചര്യത്തിലേക്കാണു കാര്യങ്ങൾ നീങ്ങുന്നതെന്നും ഒരാഴ്ചകൂടി കാത്ത ശേഷം നടപടിയുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു
