
എഐസിസി സമ്മേളനത്തിന് ഗുജറാത്തിൽ ഇന്ന് തുടക്കം. തിരിച്ചുവരവ് സാധ്യമാക്കാൻ സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം നടത്തപ്പെടുന്നത്. കോൺഗ്രസ് നേതാക്കളെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള എല്ലാ നേതാക്കളും എത്തിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധി ഇന്ന് സമ്മേളനത്തിൽ പങ്കെടുക്കില്ല.
അർബുദ രോഗം ബാധിച്ച സുഹൃത്തിനെ കാണാൻ വിദേശത്തേക്ക് പോയതിനാലാണ് പ്രിയങ്ക ഗാന്ധി ഇന്ന് സമ്മേളനത്തിൽ പങ്കെടുക്കാത്തത്. പട്നയിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധി ഗുജറാത്തിലെത്തി. സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള നേതാക്കളും കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നേതാക്കളും സമ്മേളനത്തിനായി ഗുജറാത്തിലെത്തിയിട്ടുണ്ട്.
പാർട്ടിയുടെ അടിമുടി മാറ്റവും അടിത്തറ ശക്തിപ്പെടുത്തലും ലക്ഷ്യമിട്ട് ഡിസിസികളിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ അടങ്ങിയ പ്രമേയം സമ്മേളനത്തിൽ പാസാക്കും. ഡിസിസികളുടെ അധികാരം വർധിപ്പിക്കുന്നതാണ് പ്രമേയത്തിലെ നിർദേശങ്ങൾ. ആവശ്യമെങ്കിൽ ഇതിന് വേണ്ട ഭരണഘടന ഭേദഗതിക്കും പ്രവർത്തക സമിതി അനുമതി നൽകിയേക്കും. സാമ്പത്തികം, സാമൂഹികം, വിദേശകാര്യം എന്നിങ്ങനെ എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ച് ഒറ്റ പ്രമേയമാണ് അവതരിപ്പിക്കുക.
സ്വാതന്ത്ര്യ സമര പോരാട്ടത്തിന് സാക്ഷിയായ സബർമതി നദി തീരത്താണ് എഐസിസി സമ്മേളനം ചേരുന്നത് എന്നതാണ് പ്രത്യേകത. 64 വർഷത്തിന് ശേഷമാണ് ഗുജറാത്തിൽ എഐസിസി സമ്മേളനം നടക്കുന്നത് എന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്. ഇന്ന് രാവിലെ ചേരുന്ന വിശാല പ്രവർത്തകസമിതി യോഗത്തിൽ 169 പേർ പങ്കെടുക്കും. വൈകിട്ട് നേതാക്കൾ ഒരുമിച്ച് സബർമതി ആശ്രമത്തിലെ പ്രാർഥന സംഗമത്തിൽ പങ്കെടുക്കും.