വിരലടയാളങ്ങളുടെയും ഡിഎൻഎയുടെയും പോലെ തന്നെ, ഓരോ മനുഷ്യനും തനതായ ശ്വസനരീതികളുണ്ട് എന്ന് പുതിയൊരു പഠനം വ്യക്തമാക്കുന്നു. ഈ കണ്ടെത്തൽ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നതാണ്. സെൽ പ്രസിന്റെ ‘കറന്റ് ബയോളജി’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, വ്യക്തിയുടെ മൂക്കിലൂടെ വായു കടക്കുന്നതിന്റെ മാതൃക അടിസ്ഥാനമാക്കി 96.8% കൃത്യതയോടെ ആളുകളെ തിരിച്ചറിയാൻ സാധിക്കുന്നു എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതിലൂടെ വ്യക്തികളെ തിരിച്ചറിയുക മാത്രമല്ല, മാനസികവും ശാരീരികവുമായ ആരോഗ്യസ്ഥിതി കൂടി കണ്ടെത്താന് സഹായിക്കുന്നു എന്നാണ് പുതിയ പഠനം പറയുന്നത്.Discovery that breathing patterns, like DNA, can be used as an identification method
വൈസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞയായ ടിംന സൊറോക്ക നേതൃത്വം നൽകിയ ഗവേഷണസംഘം, ആരോഗ്യമുള്ള 100 യുവാക്കളെ ഉൾപ്പെടുത്തി പഠനം നടത്തി. മൂക്കിന് താഴെ ധരിക്കാവുന്ന, ഭാരം കുറവുള്ള മൃദുവായ ട്യൂബുകൾ ഘടിപ്പിച്ച ഉപകരണത്തിലൂടെ 24 മണിക്കൂറോളം ശ്വസന പാറ്റേണുകൾ നിരീക്ഷിച്ചു. രണ്ടു വർഷം നീണ്ട പരീക്ഷണത്തിലൂടെ ശേഖരിച്ച ഡാറ്റ പരിശോധിച്ചപ്പോൾ, ഓരോരുത്തരുടെയും ശ്വസനരീതി വ്യക്തിഗതമായി വ്യത്യസ്തമാണെന്ന് കണ്ടെത്തി.
ആദ്യത്തിൽ ശാസ്ത്രജ്ഞർ കരുതിയത് പോലെ വ്യായാമം, വിശ്രമം, പഠനം തുടങ്ങിയ വ്യത്യസ്ത പ്രവർത്തനങ്ങൾ ശ്വസനത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാമെങ്കിലും, അതിനപ്പുറം വ്യക്തികളുടെ ശ്വാസോച്ഛ്വാസം അത്യന്തം സവിശേഷവും സ്ഥിരവുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യക്തികളെ തിരിച്ചറിയാൻ കഴിവുള്ളതായി പഠനം കണ്ടെത്തിയത്.
കൂടാതെ, ശ്വാസമാറ്റം ഉപയോഗിച്ച് വ്യക്തിയുടെ ബോഡി മാസ് ഇൻഡക്സ് (BMI), ഉറക്കത്തിന്റെ ഗുണനിലവാരം, ഉണരുന്നതിന്റെയും വിശ്രമത്തിന്റെയും രീതി, ഉത്കണ്ഠയും വിഷാദവുമടക്കമുള്ള മാനസികാവസ്ഥകളും പെരുമാറ്റസ്വഭാവങ്ങളും വിലയിരുത്താൻ കഴിയുമെന്നതാണ് പഠനത്തിന്റെ മറ്റൊരു പ്രധാന കണ്ടെത്തൽ.
ഈ കണ്ടുപിടിത്തം ബയോമെട്രിക് ഐഡന്റിഫിക്കേഷൻ മേഖലയിലും, ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളിലുമുള്ള വലിയ മുന്നേറ്റത്തിന് വാതിൽ തുറക്കുന്നു.
