ചെന്നൈ: ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. 60 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യുക. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കമ്പനിയുടെ ഉദ്ഘാടനത്തിലും പ്രചാരണ പരിപാടികളിലും നടിമാർ പങ്കെടുത്തിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതുച്ചേരി പൊലീസ് ചോദ്യം ചെയ്യുന്നത്. പുതുച്ചേരിയിൽ നിന്നുള്ള 10 പേരിൽനിന്ന് 2.40 കോടി തട്ടിയെന്നാണു പരാതി. കേസിൽ അറസ്റ്റിലായവരിൽ നിന്നാണ് നടിമാരുടെ പങ്കാളിത്തത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.
2022ൽ നടി തമന്ന ഉൾപ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖരെ അണിനിരത്തിയായിരുന്നു കമ്പനിയുടെ തുടക്കം. 3 മാസത്തിന് ശേഷം നടി കാജൽ അഗർവാൾ ചെന്നൈയിലെ മഹാബലിപുരത്തെ നക്ഷത്ര ഹോട്ടലിൽ കമ്പനിയുടെ പരിപാടിയിൽ പങ്കെടുത്ത് 100 പേർക്കു കാറുകൾ സമ്മാനമായി നൽകി. മുംബൈയിൽ നടന്ന പരിപാടിയിലും അവർ പങ്കെടുത്തതായി പൊലീസ് പറയുന്നു. ഇരുവർക്കും കമ്പനിയിൽ പങ്കാളിത്തമുണ്ടോയെന്ന സംശയത്തെ തുടർന്നാണു പൊലീസ് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
