നിര്‍മാതാക്കളായ മന്‍സി, വരുണ്‍ ബഗ്ല എന്നിവര്‍ക്കെതിരെ നാലുകോടി രൂപ തട്ടിയെടുത്തതായി ടിയും നിര്‍മാതാവുമായ ആരുഷി നിഷാങ്കിന്റെ പരാതി. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന രമേഷ് പൊഖ്രിയാല്‍ നിഷാങ്കിന്റെ മകളാണ് പരാതിക്കാരിയായ ആരുഷി. വിക്രാന്ത് മാസി, ഷനായ കപൂര്‍ എന്നിവര്‍ അഭിനയിക്കുന്ന പുതിയ സിനിമയിലേക്ക് പണം മുടക്കാനായാണ് നിര്‍മാതാക്കളായ ദമ്പതിമാര്‍ തന്നെ സമീപിച്ചതെന്നും അഞ്ചുകോടി രൂപ സിനിമയ്ക്കായി നിക്ഷേപിച്ചാല്‍ സിനിമയില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരവും 20 ശതമാനം ലാഭവും നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ലാഭത്തുക മാത്രം ഏകദേശം 15 കോടിയോളം രൂപ വരുമെന്നും ഇവര്‍ നടിയെ വിശ്വസിപ്പിച്ചിരുന്നു. സിനിമയിലെ കഥാപാത്രത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ മുടക്കിയ പണം 15 ശതമാനം പലിശസഹിതം തിരികെ നല്‍കാമെന്നും പറഞ്ഞു എന്നാണ് ആരുഷി പറയുന്നത്. 2024 ഒക്ടോബറില്‍ ഇവരുമായി ധാരണാപത്രം ഒപ്പുവെച്ചു. തുടര്‍ന്ന് പിറ്റേദിവസം തന്നെ രണ്ടുകോടി രൂപ കൈക്കലാക്കി. ഏതാനുംദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പണം വാങ്ങി. ഇങ്ങനെ വിവിധഘട്ടങ്ങളിലായി ഏകദേശം നാലുകോടിയോളം രൂപയാണ് പ്രതികള്‍ വാങ്ങിയതെന്നും പരാതിക്കാരി പറഞ്ഞു. എന്നാല്‍, നിര്‍മാതാക്കള്‍ സിനിമയുടെ തിരക്കഥ പോലും അന്തിമമായി തീരുമാനിച്ചിരുന്നില്ലെന്നാണ് ആരുഷിയുടെ ആരോപണം. മാത്രമല്ല, സിനിമയില്‍നിന്ന് തന്നെ ഒഴിവാക്കിയെന്നും തന്റെ കഥാപാത്രം മറ്റൊരു നടിക്ക് നല്‍കിയെന്നും ആരുഷി ആരോപിച്ചു. ഇതിനിടെ പണം തിരികെചോദിച്ചപ്പോള്‍ തന്നെയും കുടുംബത്തെയും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും ആരുഷി ആരോപിച്ചു. കൂടാതെ നിര്‍മാതാക്കള്‍ പങ്കുവെച്ച അണിയറപ്രവര്‍ത്തകരുടെ ഗ്രൂപ്പ് ഫോട്ടോയില്‍നിന്ന് മനഃപൂര്‍വം തന്നെ വെട്ടിമാറ്റിയെന്നും ദമ്പതിമാര്‍ ജാതീയമായി അധിക്ഷേപിച്ചതായും നടിയുടെ പരാതിയിലുണ്ട്. ആരുഷിയുടെ പരാതിയില്‍ വഞ്ചനാക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തതായി ദെഹ്റാദൂണ്‍ സിറ്റി എസ്.പി. പ്രമോദ് കുമാര്‍ അറിയിച്ചു. പ്രതികളും പരാതിക്കാരിയും ഒപ്പുവെച്ച ധാരണാപത്രം ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
