എമ്പുരാൻ’ സിനിമയുടെ വിവാദത്തിൽ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും മല്ലിക സുകുമാരന്റേത് ഒരു അമ്മയുടെ പ്രതികരണം മാത്രമാണെന്നും നടനും സംവിധായകനുമായ മേജർ രവി പറഞ്ഞു. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഒറ്റപ്പെടുത്തിയിട്ടില്ല ആ കുട്ടിയെ എനിക്ക് ഇഷ്ടമാണ്’ എന്നായിരുന്നു മേജർ രവിയുടെ മറുപടി. ബുള്ളറ്റുകളെ നേരിട്ടിട്ടുണ്ട് പിന്നെയാണോ ഈ വിവാദങ്ങൾ എന്നും അദ്ദേഹം ചോദിച്ചു.
‘മല്ലിക സുകുമാരന്റേത് ഒരു അമ്മയുടെ പ്രതികരണം മാത്രമാണ്. അതിൽ എന്റെ പേര് എന്തിനാണ് വലിച്ചിടുന്നതെന്നറിയില്ല. ആരെങ്കിലും ദേശവിരുദ്ധ സിനിമ എടുത്താൽ ഞാൻ പ്രതികരിക്കും. കാരണം ഞാൻ രാഷ്ട്രവാദിയാണ്. ഈ സിനിമയിൽ അതുണ്ട്. സിനിമയിൽ സത്യത്തെ മറച്ചു വെച്ചു. മുസ്ലിംകളെ ഹിന്ദുക്കൾ കൊല്ലുന്നു എന്നത് മാത്രം കാണിച്ചാൽ ഹിന്ദു-മുസ്ലിം സമൂഹം എങ്ങനെ സമാധാനമായി ജീവിക്കും’ -മേജർ രവി ചോദിച്ചു.
തന്റെ സിനിമകളിൽ ഉള്ളത് രാജ്യ സ്നേഹമാണ്, രാജ്യദ്രോഹമല്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ആരോപണങ്ങളാണ് തനിക്കെതിരെ ഉള്ളതെന്നും ഒന്നാമത്തേത്, മോഹൽ ലാൽ സിനിമ കണ്ടിട്ടില്ലെന്ന് പറഞ്ഞതും രണ്ടാമത്തേത് പൃഥ്വിരാജിനെ താൻ ഒറ്റപ്പെടുത്തിയെന്ന് മല്ലിക സുകുമാരൻ പറഞ്ഞതും. സിനിമ നല്ലതല്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. രാജ്യദ്രോഹ പരമായ കാര്യങ്ങൾ ഉണ്ടെന്നാണ് പറഞ്ഞത്. അത് ഇപ്പോഴും പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം പറയാതിരുന്നത് സിനിമക്ക് അത് മോശമാവണ്ട എന്ന് കരുതിയാണെന്നും മേജർ രവി കൂട്ടിച്ചേർത്തു.
