കണ്ണൂര്‍: വനിതാ ജയിലിലെ സഹതടവുകാരിയെ മര്‍ദ്ദിച്ചതിന് കാരണവര്‍ വധക്കേസ് ഒന്നാം പ്രതി ഷെറിനെതിരെ വീണ്ടും കേസ്. ലഹരി കേസില്‍ ജയിലില്‍ കഴിയുന്ന നൈജീരിയ സ്വദേശിക്ക് നേരെ ഷെറിനും തടവുകാരിയായ സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് എഫ്ഐആര്‍. ഈ മാസം 24നായിരുന്നു സംഭവം. ഇന്നലെയായിരുന്നു ഷെറിനെതിരെ കേസെടുത്തത്. ഷെറിന് ശിക്ഷായിളവ് നല്കാന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. മന്ത്രിസഭയുടെ ഉത്തരവ് ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് പുതിയ കേസ് വന്നിരിക്കുന്നത്.
2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്കര കാരണവരെ മരുമകള്‍ ഷെറിന് കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്കര കാരണവറുടെ ഇളയമകന് ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ ഷെറിന്റെ ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെ ഭര്‍തൃപിതാവിനെ ഷെറിന് കൊലപ്പെടുത്തുകയായിരുന്നു.
ഈ കേസിൽ ജീവപര്യന്തം തടവിനാണ് ഷെറിന് ശിക്ഷിക്കപ്പെട്ടത്. ഇത് 14 വര്‍ഷമായി ഇളവ് ചെയ്യാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. 14 വര്‍ഷം തടവ് പൂര്‍ത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നല്‍കണമെന്ന് ഷെറിന് സമര്‍പ്പിച്ച അപേക്ഷയും പരിഗണിച്ചാണ് ശിക്ഷയില്‍ ഇളവു ചെയ്ത് ജയില്‍മോചനത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. തന്റെ മകന് പുറത്തുണ്ടെന്നും അപേക്ഷയില്‍ ഷെറിന് സൂചിപ്പിച്ചിരുന്നു.
എന്നാല്‍ മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം തള്ളണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. ഷെറിന് ശിക്ഷയില്‍ ഇളവ് നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഗവര്‍ണര്‍ ഫയലില്‍ ഒപ്പുവെക്കരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
