മലപ്പുറത്ത് പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ ഉത്തരപേപ്പർ തടഞ്ഞുവെച്ച സംഭവത്തിൽ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. ഇൻവിജിലേറ്റർ ഹബീബ് റഹ്മാനെതിരെയാണ് നടപടി. റിപ്പോർട്ടര്‍ വാർത്തയെ തുടർന്നാണ് നടപടി. മലപ്പുറം ഡിഡിഇ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇൻവിജിലേറ്ററുടേത് കടുത്ത അച്ചടക്ക ലംഘനമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കണ്ടെത്തി. വിദ്യാർത്ഥിനിയുടെ പരീക്ഷ എഴുതാനുള്ള സമയം നിഷേധിച്ചത് ഗുരുതര വീഴ്ചയാണെന്നും ഇൻവിജിലേറ്റർ പരീക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും വിദ്യാർത്ഥിയുടെ ഭാവിയെ തന്നെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നും ഉത്തരവിൽ പറയുന്നു.
മലപ്പുറം കെഎംഎച്ച്എസ്എസ് കുറ്റൂർ സ്കൂളിലെ ഹുമാനിറ്റീസ് വിദ്യാർത്ഥിനി അനാമികക്കാണ് ഇക്ണോമിക്സ് പരീക്ഷക്കിടെ ഇത്തരത്തിൽ ദുരനുഭവം ഉണ്ടായത്. മറ്റൊരു വിദ്യാർത്ഥിനി സംസാരിച്ചതിനാണ് ഇൻവിജിലേറ്റർ അനാമികയുടെ ഉത്തരപേപ്പർ പരീക്ഷയ്ക്കിടെ പിടിച്ച് വെച്ചത്. വിദ്യാർത്ഥിനി പരീക്ഷാ ഹാളിൽ ഇരുന്ന് കരഞ്ഞതോടെയാണ് ഇൻവിജിലേറ്റർ ഉത്തരക്കടലാസ് തിരിച്ച് നൽകിയത്.
എന്നാൽ സമയം നഷ്ടമായതോടെ വിദ്യാർത്ഥിനിക്ക് ഉത്തരങ്ങൾ മുഴുവൻ എഴുതാൻ സാധിക്കാതെ വന്നു. ഉത്തരങ്ങൾ തനിക്ക് അറിയാമായിരുന്നുവെന്നും സമയം ലഭിച്ചില്ലെന്നും വിദ്യാർത്ഥിനി റിപ്പോർട്ടറിനോട് പറഞ്ഞു. പത്തിലും പ്ലസ് വണ്ണിലുമടക്കം എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടിയാണ് അനാമിക. വീണ്ടും പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്നാണ് കുടുംബം ഉന്നയിക്കുന്ന ആവശ്യം.
