
ക്ഷയരോഗത്തെ തുടച്ചു നീക്കാൻ ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ക്ഷയരോഗ നിവാരണത്തിനായി വിവിധങ്ങളായ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്. ഡിസംബർ 7 മുതൽ മാർച്ച് 17 വരെ സംഘടിപ്പിച്ച 100 ദിവസത്തെ ക്യാമ്പയിനിലൂടെ വലിയ പ്രവർത്തനങ്ങൾ നടത്താനായി. ഇതിലൂടെ പ്രിവന്റീവ് ടിബി എക്സാമിനേഷൻ നിരക്ക് വർഷത്തിൽ ഒരു ലക്ഷം ജനസംഖ്യയിൽ 1500ൽ നിന്ന് 2201 ആയി ഉയർത്താനായി. ഈ ക്യാമ്പയിനിലൂടെ സംസ്ഥാനത്ത് ക്ഷയരോഗ സാധ്യത കൂടിയ 81.6 ലക്ഷം വ്യക്തികളെ മാപ്പ് ചെയ്തു.
മാർച്ച് ആദ്യ ആഴ്ചയോടെ അവരിൽ 75 ശതമാനത്തിലധികം പേരെ സ്ക്രീനിംഗിന് വിധേയരാക്കി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 1,98,101 പേർക്ക് വിശദ പരിശോധന നടത്തി. 5,588 ക്ഷയരോഗ ബാധിതരെ കണ്ടെത്തി തുടർ ചികിത്സ ഉറപ്പാക്കാനായതായും മന്ത്രി വ്യക്തമാക്കി.പ്രതിബദ്ധത, നിക്ഷേപം, വാതിൽപ്പടി സേവനം’ എന്നതാണ് ഈ വർഷത്തെ ലോക ക്ഷയരോഗ ദിന സന്ദേശം.
സെൻട്രൽ ടി.ബി. ഡിവിഷൻ ഗ്രാമ പഞ്ചായത്തുകൾക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി ക്ഷയരോഗ മുക്തപദവി നൽകിവരുന്നു. കേരളത്തിൽ 83% ഗ്രാമ പഞ്ചായത്തുകളിലും ടിബി എലിമിനേഷന് ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ഇവയുടെ കൃത്യമായ പ്രവർത്തങ്ങളുടെ ഫലമായി 2023 ൽ കേന്ദ്ര സർക്കാർ കേരളത്തിലെ 59 പഞ്ചായത്തുകളെയും ഒരു മുനിസിപ്പാലിറ്റിയെയും വെങ്കല മെഡൽ കാറ്റഗറിയിൽ ക്ഷയരോഗ മുക്തമായി പ്രഖ്യാപിച്ചു.2024ൽ അവയിൽ 47 പഞ്ചായത്തുകൾ മുൻവർഷത്തിൽ ലഭിച്ച പദവി നിലനിർത്തിയതിനാൽ വെള്ളിമെഡൽ വിഭാഗത്തിൽ ക്ഷയരോഗമുക്ത പദവിക്ക് അർഹത നേടി. 2024 ൽപുതിയതായി 84 ഗ്രാമപഞ്ചായത്തുകളും 7 മുനിസിപ്പാലിറ്റികളും ക്ഷയരോഗമുക്ത പദവിക്ക് അർഹത നേടിയിട്ടുണ്ട്.
2024ൽ രണ്ടു വിഭാഗത്തിലുമായി അങ്ങനെ ആകെ 138 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ക്ഷയരോഗമുക്ത പഞ്ചായത്ത് അവാർഡിന് അർഹത നേടിയിട്ടുണ്ട്. വയനാട്, ഇടുക്കി ജില്ലകളിലെ പകുതിയിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ക്ഷയരോഗമുക്ത പദവിക്ക് അർഹത നേടി. സർക്കാർ മേഖലയോടൊപ്പം സ്വകാര്യമേഖലയിലെയും ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിന് 2022ലും 2023ലും സംസ്ഥാനത്തിന് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.