നാളെ മുതല്‍ ആശ വര്‍ക്കര്‍മാര്‍ രാപ്പകല്‍ നിരാഹാര സമരം തുടങ്ങാനിരിക്കെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുമായി വീണ്ടും ചര്‍ച്ചക്കൊരുങ്ങി സര്‍ക്കാര്‍.ഇന്ന് ഉച്ചയ്ക്ക് 12.30 ന് എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ആണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. നാളെ മുതല്‍ ആശ വര്‍ക്കര്‍മാര്‍ രാപ്പകല്‍ നിരാഹാര സമരം തുടങ്ങാനിരിക്കെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. എൻഎച്ച്എം ഡയറക്ടറാണ് ചർച്ചയ്ക്ക് വിളിച്ചതെന്നും പങ്കെടുത്ത ശേഷം മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും സമരക്കാർ പ്രതികരിച്ചു.
ചർച്ചയെ പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. ചർച്ചയിലൂടെയാണ് പ്രശ്നപരിഹാരമാവുക. തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും സർക്കാരാണ് ചെയ്യേണ്ടതെന്നുമായിരുന്നു എൻഎച്ച്എം ആദ്യ ചർച്ചയില്‍ പ്രതികരിച്ചത്. ഇന്നത്തെ ചർച്ചയിലെ നിലപാട് എന്താണെന്ന് യോഗത്തില്‍ പങ്കെടുത്ത ശേഷം അറിയാമെന്നും ആശ വർക്കർമാർ പറഞ്ഞു. മഴക്കാലമാണ്. ഡെങ്കിപ്പനി ഉള്‍പ്പെടെ പടരും. ആശമാർ ഫീല്‍ഡില്‍ ഇറങ്ങിയാലേ കാര്യം നടക്കൂവെന്ന ബോധ്യം സർക്കാരിനുണ്ടെന്നും ആ സാഹചര്യത്തിലാവാം ചർച്ചയ്ക്ക് വിളിച്ചതെന്നും ആശമാർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ആശ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കാനുള്ള മാനദണ്ഡം പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഓണറേറിയം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള അഞ്ച് മാനദണ്ഡങ്ങള്‍ കൂടി പിന്‍വലിച്ചായിരുന്നു ഉത്തരവ്. പത്ത് മാനദണ്ഡങ്ങളില്‍ അഞ്ചെണ്ണം നേരത്തെ പിന്‍വലിച്ചിരുന്നു.
