ഡൽഹി വിമാനത്തവളത്തിൽ വയോധികയ്ക്ക് വീൽചെയർ നിഷേധിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനൊരുങ്ങുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപു രാംമോഹൻ നായിഡു. രാജ്യസഭയിലെ ചോദ്യോത്തര വേളയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ ഡിജിസിഎ വയോധികയുടെ കുടുംബവുമായും വിമാനക്കമ്പനിയുമായും സംസാരിച്ചിട്ടുണ്ടെന്നും എന്താണ് സംഭവിച്ചത് എന്ന് അറിയാൻ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ മാർച്ച് നാലിനായിരുന്നു സംഭവം നടന്നത്. ബെംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ വിമാന (A-I2600)ത്തിലെ യാത്രക്കാരിയായിരുന്ന 82കാരി വീല്‍ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ് പരിക്കേറ്റിരുന്നു. വീല്‍ചെയറിനായി ഒരു മണിക്കൂര്‍ കാത്തിരുന്ന ശേഷം, ഒരു കുടുംബാംഗത്തിന്റെ സഹായത്തോടെ വിമാനത്താവളത്തിലൂടെ നടക്കുകയായിരുന്നു. ഇതിനിടെ കാലുകള്‍ വഴുതി വീണു.
എന്നാൽ പരിക്കേറ്റ വയോധികയ്ക്ക് പ്രഥമ ശുശ്രൂഷ പോലും നല്‍കിയില്ലെന്ന് ഇവരുടെ ചെറുമകള്‍ ആരോപിച്ചു. ഏറെ വൈകിയാണ് വീല്‍ചെയര്‍ എത്തിയത്. വീഴ്ച്ചയിൽ വയോധികയുടെ ചുണ്ടിലും തലയിലും മൂക്കിലും മുറിവേറ്റിരുന്നു. മുത്തശ്ശി രണ്ട് ദിവസമായി ഐസിയുവിലാണെന്നും ശരീരത്തിന്റെ ഇടതുവശം തളര്‍ന്നുവെന്നും ചെറുമകള്‍ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തപ്പോള്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടിരുന്നതായാണ് ചെറുമകള്‍ പറഞ്ഞു.
