
മരിച്ച ഫെബിൻ്റെയും തേജസ് രാജിൻ്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
കൊല്ലം: വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ തേജസിനെ വിവാഹം കഴിക്കാൻ മകൾക്ക് താൽപര്യം ഇല്ലായിരുന്നു. ഇക്കാര്യം തേജസിനോട് പറഞ്ഞിരുന്നുവെന്നും ഫെബിൻ്റെ മാതാവ് പൊലീസിന് മൊഴി നൽകി.
ഇരു കുടുംബങ്ങളും തമ്മിൽ പരിചയമുണ്ടായിരുന്നു. മകനെ കൊലപ്പെടുത്തിയ തേജസ് രാജിനെ നേരത്തെ അറിയാമെന്നും ഫെബിൻ്റെ മാതാവ് നൽകിയ മൊഴിയിലുണ്ട്. തേജസ് മകൾക്കൊപ്പം പഠിച്ചിട്ടുണ്ട്. കല്യാണം കഴിക്കണമെന്ന ആവശ്യവുമായി തേജസ് പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു. ഇത് വീട്ടുകാർ വിലക്കിയിരുന്നു എന്നും അമ്മ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് 6.48ഓടെയാണ് 22കാരനായ തേജസ് രാജു ഫെബിന്റെ വീട്ടിലേക്ക് എത്തി കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ഫെബിനെ നെഞ്ചിൽ കുത്തിയത്. തടയാൻ ശ്രമിച്ച പിതാവ് ജോർജ് ഗോമസിനും ആക്രമണത്തിൽ പരിക്കേറ്റു. കുത്തേറ്റ ഫെബിൻ്റെ പിതാവ് ഗോമസ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഉടൻ തന്നെ ഗോമസിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും.
മൂന്ന് കിലോമീറ്ററോളം കാറോടിച്ച് തേജസ് ചെമ്മാൻമുക്ക് റെയിൽവേ ഓവർബ്രിഡ്ജിന് താഴെയെത്തി ഇവിടെ വാഹനം നിർത്തി കൈഞരമ്പ് മുറിച്ച ശേഷം ഉടനെ തന്നെ വന്ന ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി ജീവനൊടുക്കുകയായിരുന്നു. അതേസമയം, മരിച്ച ഫെബിൻ്റെയും തേജസ് രാജിൻ്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.