
തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പുമായി ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും അവലോകന യോഗം ചേർന്നു. അതിന്റെ എല്ലാ പൊലിമയോടെയും പ്രൗഢിയോടെയും ഏറ്റവും സുരക്ഷിതമായും വിജയകരമായും നടപ്പിലാക്കാൻ സംസ്ഥാന സർക്കാരും ജില്ലാ ഭരണ കൂടവും തൃശ്ശൂർ കോർപ്പറേഷനും എല്ലാ വകുപ്പുകളും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പൂരത്തിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തൃശ്ശൂർ പൂരം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നല്ല രീതിയിൽത്തന്നെ ജില്ലാ ഭരണകൂടവും കോർപ്പറേഷനും പോലീസും ബന്ധപ്പെട്ട വകുപ്പുകളും ആരംഭിച്ചിട്ടുണ്ട്. വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെന്റ് പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നുള്ള അനിശ്ചിതത്വം ഇല്ലാതാക്കാൻ ജില്ലാ ഭരണകൂടം, ജനപ്രതിനിധികൾ, പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് ഓർഗനൈസേഷൻ (പെസൊ) പ്രതിനിധികൾ എന്നിവർ യോഗം ചേർന്ന് പ്രശ്നങ്ങളിൽ തീരുമാനമെടുക്കും. കേരള ഹൈക്കോടതിയുടെ നിലവിലുള്ള ഉത്തരവിൻ്റെ അടിസ്ഥാനത്തിലും പെസോ പ്രതിനിധിയുടെ അഭിപ്രായ പ്രകാരവും ജില്ലാ ഭരണകൂടത്തിന് ഇതു സംബന്ധിച്ച് തീരുമാനമെടുക്കാമെന്നാണ് കരുതുന്നത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
കുടമാറ്റം ഉൾപ്പെടെയുള്ള, പൂരവുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും സമയക്രമം നിശ്ചയിച്ച് സമയബന്ധിതമായി ആസൂത്രണം ചെയ്യാൻ യോഗത്തിൽ തീരുമാനമായി. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും, നഗരത്തിലെയും പൂരപ്പറമ്പിലെയും തന്ത്രപ്രധാനമായ എല്ലാ സ്ഥലങ്ങളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നതിനും ലഹരി വ്യാപനം തടയുന്നതിനായി പൂരത്തിന് മുന്നോടിയായി പോലീസും എക്സൈസ് വകുപ്പും ചേർന്ന് സംയുക്ത പരിശോധനകൾ ശക്തമാക്കുന്നതിനും ഡോഗ് സ്ക്വാഡിന്റെയും, ഷാഡോ പോലീസിന്റേയും സേവനങ്ങൾ ലഭ്യമാക്കണമെന്നും യോഗത്തിൽ തീരുമാനമായി.
പൂര പ്രദർശനത്തിന്റെ തറ വാടകയുമായി ബന്ധപ്പെട്ട് സ്റ്റാറ്റസ്ക്വോ നിലനിർത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ടെന്നും ഈ തീരുമാനം ഹൈക്കോടതിയെ അറിയിക്കാൻ കൊച്ചി ദേവസ്വം കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പൂരവുമായി ബന്ധപ്പെട്ട ശുചീകരണ പ്രവർത്തനങ്ങൾക്കായി കോർപ്പറേഷൻ വിശദമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ശുചിത്വമിഷനുമായി സഹകരിച്ച് ഇവ നടപ്പിലാക്കും. പൂരം കഴിഞ്ഞാലുടൻ തന്നെ നഗരം പൂർവസ്ഥായിയിലാക്കുന്നതിന് ശുചീകരണ സജ്ജീകരണങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ശുദ്ധമായ ദാഹജലം ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിയും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി നടപടികൾ സ്വീകരിക്കും.
പൂരപറമ്പിനടുത്തും ചുറ്റിലുമായി സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുടെ ഫിറ്റനസ് കാലേകൂട്ടി പരിശോധിക്കും. കെട്ടിടങ്ങളുടെ മുകളിൽ നിന്ന് വെടിക്കെട്ട് ആസ്വദിക്കാനെത്തുന്നവരുടെ സുരക്ഷയെ കരുതിയാണിത്. പൂരാസ്വാദകർക്ക് വൈദ്യസഹായം ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂം ഉണ്ടായിരിക്കും. കൂടാതെ ആവശ്യത്തിന് ആംബുലൻസ്, സ്ട്രെക്ചറുകൾ എന്നീ സൗകര്യങ്ങളും ഒരുക്കും. എല്ലാ ആധുനിക സജ്ജീകരണങ്ങളുമായി അഗ്നി രക്ഷാസേനയും പ്രവർത്തന ക്ഷമമായിരിക്കും – മന്ത്രി കൂട്ടിച്ചേർത്തു.
പൂരപ്രേമികളുടെ എണ്ണവും വരവും നിയന്ത്രിച്ച് സുരക്ഷയൊരുക്കുകയല്ല മറിച്ച് പരമാവധി ആളുകളെ ഉൾക്കൊള്ളിച്ച് പൂരം വിജയകരമായി നടത്തുക എന്നതാണ് ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. രാത്രിപൂരത്തിന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഒരു കുറവും വരുത്താത്ത രീതിയിൽ സംവിധാനങ്ങൾ ഒരുക്കുകയും, അതോടൊപ്പം തന്നെ സുരക്ഷയെ മുൻനിർത്തി വെടിക്കെട്ടിന് മുന്നോടിയായി ആളുകളെ നിയന്ത്രിക്കുന്നതിനുമാണ് മുൻഗണന, റവന്യു മന്ത്രി കൂട്ടിച്ചേർത്തു.
‘പൂരം വെട്ടിക്കെട്ടാണ് ഒരു പ്രധാന ആശങ്ക. പെസോ നിയമങ്ങളിൽ ഒരു ഇളവും നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ എങ്ങനെ സുരക്ഷിതമായി വെടിക്കെട്ട് നടത്താമെന്നതിനെ കുറിച്ച് സംശയങ്ങൾക്കും ആശങ്കകൾക്കും ഇട നൽകാതെ കൃത്യമായ ഒരു ധാരണ ഉണ്ടാക്കണം. ഇതിനായി പെസോയുടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തി തീരുമാനമെടുക്കും,’ മന്ത്രി കെ. രാജൻ പറഞ്ഞു.
കഴിഞ്ഞ പൂരത്തിന് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിൽ ജനപ്രതിനിധികൾക്ക് പൂരം നടത്തിപ്പിന്റെ ഭാഗമാകാൻ പരിമിതികളുണ്ടായിരുന്നു എന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ജനപ്രതിനിധികളുടെ സാന്നിധ്യം പ്രശ്നാവസരങ്ങളിൽ വേഗത്തിൽ സമവായമുണ്ടാക്കാൻ സഹായകമാകുമെന്ന് പറഞ്ഞു. ഈ വർഷത്തെ പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നടന്നു. ദേവസ്വം മന്ത്രിയും പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. മാത്രമല്ല, പൂര ദിവസങ്ങളിൽ അദ്ദേഹത്തിന്റേയും ജില്ലയിലെ മറ്റ് ജനപ്രതിനിധികളുടേയും സാന്നിധ്യം ജില്ലയിൽ ഉണ്ടായിരിക്കുമെന്നും മന്ത്രി ഡോ. ബിന്ദു കൂട്ടിച്ചേർത്തു.
ആലോചനായോഗത്തിൽ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, മേയർ എം.കെ വർഗ്ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ, തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, തൃശ്ശൂർ റേഞ്ച് ഡി. ഐ. ജി. ഹരിശങ്കർ, ദേവസ്വം ഭാരവാഹികൾ, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.