
കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ കെ രാധാകൃഷ്ണന് എംപിക്ക് വീണ്ടും സമന്‍സ്. കഴിഞ്ഞ ദിവസം കെ രാധാകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കരുവന്നൂര്‍ തട്ടിപ്പ് നടക്കുമ്പോള്‍ സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്നു കെ രാധാകൃഷ്ണന് അക്കാരണത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. അന്തിമ കുറ്റപത്രം കൂടി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ആദ്യ ഘട്ട കുറ്റപത്രം ഇഡി സമര്‍പ്പിച്ചിരുന്നു.
ഇന്നലെയാണ് സമന്‍സ് ലഭിച്ചത്. ഇ.ഡിയുടെ സമൻസിന് പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കം. ഇ.ഡിയെ ഭയപ്പെടേണ്ട കാര്യമില്ലെന്നും ഏതന്വേഷണവും നേരിടുമെന്നും വിഷയത്തിൽ കെ രാധാകൃഷ്ണന് എംപി പ്രതികരിച്ചു. ദേശീയതലത്തിൽ തന്നെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ബിജെപി യുടെ ശ്രമമാണ് നടക്കുന്നത്. ഡൽഹിയിൽ നിന്നും ഇന്നലെയാണ് എത്തിയത്. വൈകുന്നേരമാണ് നോട്ടീസ് വന്ന കാര്യം അറിയുന്നത്. ഇന്നലെ ഹാജരാകണം എന്നായിരുന്നു നോട്ടീസില്‍ ഉണ്ടായിരുന്നത്. മറുപടി നൽകിയിട്ടുണ്ട്. പാർലമെൻറ് കഴിയുന്നതുവരെ ഹാജരാകാൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയെന്നും കെ രാധാകൃഷ്ണന് എംപി വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ട്, ഭൂമി സംബന്ധമായ കാര്യങ്ങൾ, ആസ്തി തുടങ്ങിയ ഡോക്യുമെന്റുകൾ ഹാജരാക്കാനാണ് നോട്ടീസിൽ ഉള്ളത്. ഏത്കേസാണെന്ന് നോട്ടീസിൽ പറയുന്നില്ല. എതിരാളികളെ എങ്ങനെ അമർച്ച ചെയ്യാൻ കഴിയും എന്നാണ് ഇ.ഡി നോക്കുന്നത്. വ്യക്തിപരമായ സ്വത്തുകളുടെയും മറ്റ് ഡോക്യുമെന്റ്സുകളും കൊണ്ട് ചെല്ലാൻ ആണ് പറഞ്ഞിരിക്കുന്നതെന്നും ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് കരുവന്നൂർ വിഷയം സംബന്ധിച്ച് ചർച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.