കരിപ്പൂർ: ഈ വർഷത്തെ ഹജ്ജിന് കേരളത്തിൽ നിന്നും മൂന്ന് എമ്പാർക്കേഷൻ പോയിന്റാണുള്ളതെന്നും കോഴിക്കോട് നിന്നും വിമാനച്ചാർജ്ജ് കൂടുതലായതിനാൽ ചാർജ്ജ് കുറക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാറും ഹജ്ജ് വകപ്പ് മന്ത്രി വി. അബ്ദുറഹിമാനും ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടും കേന്ദ്ര സർക്കാറിനോടും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും നിരന്തരം ആവശ്യപ്പെടുകയും സമ്മർദ്ദം ചെലുത്തിവരികയുമായിരുന്നെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു. എന്നാൽ ചാർജ്ജ് കുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും ഇതുവരെ ആയിട്ടില്ല. എന്നാൽ കണ്ണൂർ എമ്പാർക്കേഷൻ പോയിന്റിൽ നിലവിൽ 516 സീറ്റുകൾ ലഭ്യമാണെന്ന് എയർലൈൻസ് അറിയിച്ചിട്ടുെണ്ടന്നും, കോഴിക്കോട് എമ്പാർക്കേഷൻ പോയിന്റ് തെരഞ്ഞെടുക്കപ്പെട്ടവരിൽ എമ്പാർക്കേഷൻ പോയിന്റ് മാറ്റാനാഗ്രഹിക്കുന്നവരിൽ 516 പേരെ കണ്ണൂരിലേക്ക് മാറ്റാൻ കഴിയുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ. അറിയിച്ചിട്ടുണ്ട്. നിലവിൽ ഹജ്ജ് അപേക്ഷയിൽ കോഴിക്കോട് എമ്പാർക്കേഷൻ പോയിന്റ് ഒന്നാമത്തെ ഒപ്ഷനായും, രണ്ടാമത്തെ ഒപ്ഷൻ കണ്ണൂരും നൽകിയവർക്ക് മാത്രമാണ് ഈ അവസരം നൽകുക. 1423 പേരാണ് ഈ രീതിയിൽ ഹജ്ജ് അപേക്ഷ സമർപ്പിച്ചത്. ഇവർക്ക് എമ്പാർക്കേഷൻ പോയിന്റ് മാറ്റുന്നതിനു പ്രത്യേകം അപേക്ഷ ക്ഷണിക്കും. ഇതിന് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉടനെ പുറത്തിറക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ പറഞ്ഞു.
