മുംബൈയിൽ നിന്ന് കണ്ടെത്തിയ വിദ്യാർത്ഥിനികളെ കെയർ ഹോമിൽ നിന്ന് ഉച്ചയോടെ താനൂർ പൊലീസിന് കൈമാറും
മുംബൈ: മുംബൈയിൽ നിന്ന് കണ്ടെത്തിയ താനൂർ സ്വദേശികളായ പെൺകുട്ടികളെ ഉച്ചയോടെ താനൂർ പൊലീസിന് കൈമാറും. നിലവിൽ കെയർ ഹോമിലാണ് വിദ്യാർത്ഥികളെ താമസിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം
അഞ്ചരയോടെ പൂനെയിൽ നിന്ന് ട്രെയിനിൽ പെൺകുട്ടികളെ നാട്ടിലേക്ക് കൊണ്ടുവരും. .ഗരീബ് രഥ് എക്സ്പ്രസിൽ വരുന്ന ഇവർ നാളെ ഉച്ചക്ക് 12 മണിയോടെ തിരൂരിലെത്തും. നാട്ടില്‍ എത്തിച്ച ശേഷം കുട്ടികൾക്ക് കൗൺസലിംഗ് അടക്കം നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടു പേരെയും ബുധനാഴ്ച്ച 11 മണിയോടെയാണ് കാണാതായത്. റഹീമിനൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പോലീസിന് വിവരം ലഭിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയത്. മാസ്ക് ധരിച്ചിരുന്നു. സുഹൃത്തിന്റെ വിവാഹത്തിനായാണ് മുംബൈയിൽ എത്തിയതെന്നാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയോട് പറഞ്ഞത്. സുഹൃത്ത് കൂട്ടാന്‍ വരുമെന്നു പറഞ്ഞെങ്കിലും ഇയാള്‍ വരുന്നതിനുമുമ്പ് പെണ്‍കുട്ടികള്‍ പാര്‍ലറില്‍നിന്ന് പോകുകയായിരുന്നു.
കുട്ടികള്‍ പാർലറിൽ എത്തിയ വിവരം മഹാരാഷ്ട്ര പോലീസിനും മലയാളി സമാജത്തിനും കേരള പോലീസ് കൈമാറിയിരുന്നു. പോലീസും സമാജം പ്രവര്‍ത്തകരും എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ രക്ഷപ്പെടുകയായിരുന്നു. അതിനുശേഷമാണ് ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ കയറിയത്. ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ കേരള പോലീസ് കൈമാറിയ ഫോട്ടോയില്‍നിന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്.
