തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലയില്‍ 10 ദിവസത്തിന് ശേഷം ഇളയമകന് അഹ്സാന്റെ മരണം ചികിത്സയിലിരിക്കുന്ന മാതാവ് ഷെമിയെ അറിയിച്ചു. ഭര്‍ത്താവ് റഹീമിന്റെ സാന്നിധ്യത്തില്‍ സൈക്യാട്രി ഡോക്ടര്‍മാരടക്കമുള്ള സംഘമാണ് ഷെമിയെ മൂത്തമകന് അഫാന് അഹ്സാനെ കൊലപ്പെടുത്തിയ വിവരം അറിയിച്ചത്. വിവരം അറിയിച്ചതിന് പിന്നാലെ ഐസിയുവില്‍ വളരെ വൈകാരികമായ രംഗമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
അതേസമയം അഫാന് നിലവില്‍ കസ്റ്റഡിയിലാണ്. മൂന്ന് ദിവസത്തെ കസ്റ്റഡി മാര്‍ച്ച് എട്ടിന് വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. ഇപ്പോള്‍ അഫാനെ പാങ്ങോട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.പാങ്ങോട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പിതൃ മാതാവിനെ കൊലപ്പെടുത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അതിന് ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കസ്റ്റഡിയില്‍ വാങ്ങി തുടര്‍ നടപടികള്‍ സ്വീകരിക്കും.
ഫെബ്രുവരി 24ന് ആയിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന് ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന് അഹ്സാന്, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന് കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍. ഇതിന് പിന്നാലെ എലിവിഷം കഴിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ദിവസങ്ങളോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞശേഷമാണ് അഫാനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയത്. ഷെമിയെയും ആക്രമിച്ചിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു.
