കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്‍ പിഎച്ച്ഡിക്കായി സമര്‍പ്പിച്ച തീസീസ് കോപ്പിയടിച്ചതാണെന്ന പരാതിയില്‍ തുടര്‍ നടപടിയുമായി അസം സർവകലാശാല. ഇതു സംബന്ധിച്ച രേഖകള്‍ യുജിസിക്ക് കൈമാറി.
വി രാജേഷ് എന്നയാള്‍ മൈസൂര്‍ സർവകലാശാലയില്‍ സമര്‍പ്പിച്ച പിച്ച്ഡി തീസിസ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ രതീഷ് കാളിയാടന്‍ കോപ്പിയടിച്ച് അസം സർവകലാശാലയിൽ സമർപ്പിച്ചെന്നാണ് പരാതി. കണ്ണൂര്‍ സർവകലാശാല സെനറ്റ് അംഗവും കെപിസിടിഎ സംസ്ഥാന സെക്രട്ടറിയുമായ ഡോ. ഷിനോ പി ജോസാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. എന്നാല്‍ ബോധപൂർവം അസം സർവകലാശാല നടപടി വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് അംഗം ഡോ. ഷിനോ പി ജോസ് യുജിസി ചെയര്‍മാനടക്കം പരാതി നല്കി.
അസം സർവകലാശാല കോപ്പിയടിയെന്ന് പറയുന്ന രേഖകള്‍ കൂടുതല്‍ നടപടിക്കായാണ് യുജിസിക്ക് കൈമാറിയത്. എന്നാല്‍ യുജിസി അല്ല സർവകലാശാല തന്നെ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നാണ് ഷിനോ പി ജോസിൻ്റെ ആവശ്യം. യുജിസിയും അസം സര്‍വ്വകലാശാലയും മാതൃകാപരമായ നടപടി കൈക്കൊണ്ടിട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് പരാതിക്കാരന്റെ തീരുമാനം.
