തിരുവനന്തപുരം: വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയായ ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനെ (17) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ബെഡ് റൂമിലാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയായ ദർശന് മാതാപിതാക്കളുടെ ഏക മകനായിരുന്നു.
ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്. പരീക്ഷയെ ചൊല്ലി കുട്ടിക്ക് ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് വിവരം. ബെഡ്റൂമിലെ മേശയിൽ ഉണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പിൽ പരീക്ഷയെ കുറിച്ച് ആശങ്ക ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ലെന്നാണ് കുറിപ്പിലുള്ളത്. അച്ഛനും അമ്മയും വിഷമിക്കരുതെന്നും കുറിപ്പിലുണ്ട്. അച്ഛനും അമ്മയും ഒന്നിനും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചുവെങ്കിൽ ഞാൻ എന്തെങ്കിലും ആകുമായിരുന്നു. ഞാൻ കഠിന ഹൃദയനല്ലാത്തതിനാൽ യാത്രയാകുന്നു. എൻ്റെ കൂട്ടുകാർ സിനിമയിൽ കാണുന്നതുപോലെ വലിയ ആൾക്കാർ ആകണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
