കണ്ണൂര്‍: ആറളം ഫാമിൽ വീണ്ടുമുണ്ടായ കാട്ടാന ആക്രമണത്തിൽ പതിമൂന്നാം ബ്ലോക്കിലെ ദമ്പതികളായ പുതുശ്ശേരി അമ്പിളി, ഭർത്താവ് ഷിജു എന്നിവർക്ക് പരിക്കേറ്റു. കോട്ടപ്പാറക്ക് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ഇരുചക്ര വാഹനത്തിൽ പണിക്ക് പോകുന്നതിനിടെയായിരുന്നു ആനയുടെ മുന്നില്‍പ്പെട്ടത്. പരിക്ക് ഗുരുതരമല്ല. ആനയുടെ ആക്രമണത്തിൽ ബൈക്ക് തകർന്നു.
പരിക്കേറ്റ ഇരുവരേയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാസം 23 ന് ആറളത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികളായ വെള്ളി, ഭാര്യ ലീല എന്നിവർ കൊല്ലപ്പെട്ടിരുന്നു. ആറളം ഫാം ബ്ലോക്ക് 13 ലാണ് സംഭവം. ഇരുവരും കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന ചവിട്ടിക്കൊന്നത്. ആർആർടി ഓഫീസിന് തൊട്ടടുത്താണ് 13-ാം ബ്ലോക്ക്. ആർആർടി ഓഫീസിൽ നിന്ന് 600 മീറ്റർ അപ്പുറത്താണ് സംഭവം നടന്നത്.
